പാക്കിസ്ഥാനികളെ പുകഴ്ത്തുന്നവരെ ചെരിപ്പ് കൊണ്ട് അടിച്ച് നാടുകടത്തണം: വിഎച്ച്പി

ഭോപ്പാല്‍: ബിജെപി നേതാവ് സാധ്വി പ്രാചിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മദ്ധ്യപ്രദേശില്‍ നിന്നുള്ള വിഎച്ച്പി നേതാവ് സാധ്വി ബാലിക സരസ്വതിയുടെ വര്‍ഗീയ പ്രസ്താവനയും വിവാദമാകുന്നു. പാക്കിസ്ഥാന്‍കാരെ കുറിച്ച് നല്ലത് പറയുന്ന ഇന്ത്യക്കാരെ ചെരിപ്പു കൊണ്ട് അടിച്ച് പാക്കിസ്ഥാനിലേക്ക് കടത്തണമെന്നാണ് അവര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം ഹിന്ദു സമാജോത്സവ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് സാധ്വി ബാലിക വര്‍ഗീയ പ്രസ്താവന നടത്തിയത്. ‘ഇന്ത്യയില്‍ ജീവിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നവര്‍ പാക്കിസ്ഥാനികളെ പുകഴ്ത്തിയാല്‍ അവരെ ചെരിപ്പ് കൊണ്ട് അടിച്ച് പാക്കിസ്ഥാനിലേക്ക് കടത്തണം’. സാധ്വി ബാലിക പറഞ്ഞു.

അയോദ്ധ്യയിലും ഇസ്ലാമാബാദിലും രാമമന്ദിര്‍ നിര്‍മിക്കുമെന്നും അവിടെ പോയി ഹിന്ദുക്കള്‍ പൂജയും അര്‍ച്ചനയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. സംഭവം വിവാദമായതെടെ പൊലീസ് അവരുടെ പ്രസംഗത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസംഗത്തെ കുറിച്ച് വ്യക്തമായ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചെങ്കിലേ നടപടിയെടുത്താനാകൂ എന്നും സിറ്റി പൊലാസ് കമ്മിഷണര്‍ എസ്. മുരുകന്‍ പറഞ്ഞു.

ലൗ ജിഹാദിനെയും തന്റെ പ്രസംഗത്തില്‍ സാധ്വി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇനി ഇങ്ങനെ സംഭവിച്ചാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് അവര്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ തുടര്‍ച്ചായയി വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നത് രാജ്യത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

Top