പശ്ചിമ ബംഗാള്‍ സ്വദേശിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ പിടിയില്‍

കോഴിക്കോട്: പശ്ചിമ ബംഗാള്‍ സ്വദേശിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ പിടിയില്‍. കഞ്ചാവ് കടത്തല്‍ കേസുകള്‍ ഉള്‍പ്പെടെ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായിട്ടുള്ള എന്‍.പി ഷിബി (40) ആണ് പൊലീസ് പിടിയിലായത്. കസബ പൊലീസ് ഇസ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പശ്ചിമ ബംഗാളിലെ വര്‍ധമാന്‍ സ്വദേശിയായ റംസാന്‍ അലിയില്‍നിന്ന് സെപ്റ്റംബര്‍ 20ന് രാത്രിയാണ് ഇയാള്‍ 1.2 കിലോഗ്രാം സ്വര്‍ണം കവര്‍ന്നത്. പിന്നീട് വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചയില്‍ പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.

കഴിഞ്ഞ 15 വര്‍ഷത്തോളമായി കോഴിക്കോട് താമസിച്ച് സ്വര്‍ണാഭരണ നിര്‍മാണ ജോലി ചെയ്തുവരുന്ന ആളാണ് റംസാന്‍ അലി. ലിങ്ക് റോഡിലുള്ള തന്റെ സ്വര്‍ണ ഉരുക്ക് ശാലയില്‍ നിന്നും മാങ്കാവിലേക്ക് 1.2 കിലോഗ്രാം സ്വര്‍ണവുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ബൈക്കിലെത്തിയ എട്ടുപേര്‍ ചേര്‍ന്ന് കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവര്‍ച്ച ചെയ്തു എന്നതാണ് കേസ്.

 

 

Top