പശു ഒരു മൃഗമാണ് അതിനെ ആരുടേയും അമ്മയായി കാണാനാവില്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു

വാരണാസി: പശു ഒരു മൃഗം മാത്രമാണെന്നും അതിനെ ആരുടേയും അമ്മയായി കാണാനാവില്ലെന്നും പ്രസ് കൗണ്‍സില്‍ മുന്‍ചെയര്‍മാനും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജു. ബീഫ് കഴിക്കാനാഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റെന്നും ആര്‍ക്കാണ് അത് തടയാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു. ബനാറാസ് ഹിന്ദു സര്‍വകലാശാല സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ചായിരുന്നു കട്ജുവിന്റെ പ്രതികരണം.

ലോകമെമ്പാടും ബീഫ് കഴിക്കുന്ന ആളുകള്‍ മോശക്കാരാണെന്നും നമ്മുടെ രാജ്യത്ത് ബീഫ് കഴിക്കാത്തവരെല്ലാം വിശുദ്ധരാണെന്നുമാണോ? ബീഫ് കഴിച്ചാല്‍ എന്താണ് പ്രശ്‌നം. ഞാനും ബീഫ് കഴിക്കാറുണ്ട്. ഇനിയും കഴിക്കും. കട്ജു പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം ഭക്ഷിച്ചുവെന്ന പേരില്‍ മുഹമ്മദ് ഇഖ്‌ലാഖ് എന്നയാളെ ജനക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. കൊലയാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കട്ജുവിന്റെ പ്രസ്താവന വിവാദമായതോടെ അദ്ദേഹം പങ്കെടുത്ത പരിപാടിയില്‍ വന്‍ പ്രതിഷേധം അരങ്ങേറി. നിരവധി വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രസംഗം തടയാന്‍ ശ്രമിച്ചു. സെമിനാര്‍ ഹാളിലേക്ക് കട്ജു വരുന്നത് തടയാന്‍ ചിലര്‍ ശ്രമിച്ചതിനാല്‍ പോലീസ് അകമ്പടിയോടെയാണ് അദ്ദേഹം എത്തിയത്.

Top