പലിശ നിരക്ക് ഉയര്‍ത്തില്ലെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ്വ്

വാഷിംങ്ടണ്‍: രാജ്യത്ത് പലിശ നിരക്ക് ഉയര്‍ത്തേണ്ടതില്ലെന്ന് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ
തീരുമാനം. പലിശ നിരക്ക് പൂജ്യം മുതല്‍ കാല്‍ ശതമാനം വരെയായി തുടരാന്‍ രണ്ട് ദിവസം നീണ്ട ഫെഡറല്‍ റിസര്‍വ് യോഗം തീരുമാനിക്കുകയായിരുന്നു.

തീരുമാനം ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്തിയാല്‍ വികസ്വര രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതം സൃഷ്ടിച്ചേക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു.

അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥ ശക്തി പ്രാപിക്കുകയാണെന്ന് വ്യക്തമായ സൂചന കിട്ടിയാല്‍ പലിശ കൂട്ടുമെന്ന് ഫെഡറല്‍ റിസര്‍വ് അധ്യക്ഷ ജാനറ്റ് ചെലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സാമ്പത്തികമാന്ദ്യത്തില്‍നിന്ന് രക്ഷനേടാന്‍ 2008ല്‍ പലിശനിരക്കുകള്‍ 0.25 ശതമാനത്തിലേക്ക് താഴ്ത്തിയശേഷം ഇതുവരെ ഉയര്‍ത്തിയിട്ടില്ല. ആഭ്യന്തര സാമ്പത്തികനില മെച്ചപ്പെട്ടതോടെ യു.എസ്. പലിശനിരക്ക് കൂട്ടുമെന്ന അഭ്യൂഹം ലോകമെങ്ങും ചലനമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഓഹരിവിപണികള്‍ ഇടിയുകയും സ്വര്‍ണവില താഴുകയും ചെയ്തത്. ഈ വര്‍ഷാവസാനത്തോടെ പലിശനിരക്ക് കൂട്ടിയേക്കുമെന്നാണ് ഇപ്പോഴത്തെ സൂചന.

Top