പമ്പാനദി മലിനമാക്കുന്നവര്‍ക്ക് ആറുവര്‍ഷം തടവും പിഴയും നല്‍കുമെന്ന് ഹൈക്കോടതി

കൊച്ചി: പമ്പാനദി മലിനമാക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. നദി നിയമപ്രകാരം ഇത്തരക്കാര്‍ക്ക് ആറു വര്‍ഷം വരെ തടവു ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ടെന്ന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി

ഇത് സംബന്ധിച്ച് തീര്‍ഥാടകരെ ബോധവത്കരിക്കുവാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങള്‍ എന്നിവ പമ്പയിലെറിയുന്നവര്‍ക്കെതിരേയും അതിനു പ്രേരിപ്പിക്കുന്നവര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കാം. പമ്പ മലിനമാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി.

ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണു നടപടി. തീര്‍ഥാടകര്‍ വസ്ത്രങ്ങള്‍, തോര്‍ത്ത്, മാല, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ പമ്പയില്‍ ഉപേക്ഷിക്കുന്നതു മൂലം നദി മലിനപ്പെടുന്നെന്ന് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Top