പത്മനാഭ സ്വാമി ക്ഷേത്രം കേസില്‍ അമിക്കസ്‌ക്യൂറിക്ക് കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രം കേസില്‍ അമിക്കസ്‌ക്യൂറിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. അമിക്കസ്‌ക്യൂറി കോടതിയാകേണ്ടെന്നും കോടതിയുടെ അധികാരം ഉപയോഗിക്കാന്‍ അമിക്കസ്‌ക്യൂറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അമിക്കസ്‌ക്യൂറി സ്വന്തം നിലയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കേണ്ടെന്നും കോടതി വിമര്‍ശിച്ചു.

അതേ സമയം രാജകുടുംബത്തെയും സുപ്രീം കോടതി വിമര്‍ശിച്ചു. ക്ഷേത്ര സ്വത്തില്‍ രാജകുടുംബത്തിന് ജന്മാവകാശമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ക്ഷേത്രം കോടതിയുടെ മേല്‍നോട്ടത്തിലാണെന്ന കാര്യം രാജകുടുംബം മറക്കരുത്.

ക്ഷേത്രത്തിലെ ഇന്റേണല്‍ ഓഡിറ്ററെ നിയമിച്ചത് അനുമതി തേടാതെയാണെന്ന രാജകുടുംബത്തിന്റെ വാദത്തിന് മറുപടിയായാണ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഇക്കാര്യം പറഞ്ഞത്. ക്ഷേത്രനന്മയ്ക്കായുള്ള കാര്യങ്ങളില്‍ മാത്രമേ രാജകുടുംബത്തിന് അഭിപ്രായം പറയാനാകൂ. എന്തെങ്കിലും വിഷയത്തില്‍ അഭിപ്രായം അറിയണമെങ്കില്‍ ഭരണസമിതി ചോദിക്കുമെന്നും കോടതി വ്യക്തമാക്കി.

Top