പത്തു വര്‍ഷത്തിനിടെ ആദ്യമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ലാഭത്തില്‍

കൊച്ചി: പ്രവര്‍ത്തനം തുടങ്ങി പത്തു വര്‍ഷത്തിനിടെ ഇതാദ്യമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ലാഭത്തില്‍. 2014 – 2015ലെ കണക്കുകളനുസരിച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 100 കോടി രൂപയുടെ ആദായം നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍ സാമ്പത്തിക വര്‍ഷം 300 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി.

ഇന്ധന വില കുറഞ്ഞതും മാനേജ്‌മെന്റിന്റെ കാര്യക്ഷമത വര്‍ധിച്ചതുമാണ് കമ്പനി ലാഭത്തിലെത്താന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം 23 ശതമാനമാണ് ഏവിയേഷന്‍ ഫ്യുവല്‍ വിലയില്‍ കുറവുണ്ടായത്. വിമാന സര്‍വീസിന്റെ 40 മുതല്‍ 60 ശതമാനം വരെ ചെലവ് ഇന്ധനത്തിന് വേണ്ടിവരുന്നതാണ്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഗള്‍ഫിലേക്കും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്. പ്രതിവാരം 175 സര്‍വീസുകളാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നടത്തുന്നത്. വരും വര്‍ഷത്തേക്ക് 170 കോടി രൂപ ലാഭമാണു കമ്പനി പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ട്.

Top