നിസ്സാന്റെ ജൂക്ക് 2.0 നിരത്തിലെത്തുക പതിനൊന്നെണ്ണം മാത്രം

നിസ്സാന്‍ ജൂക്ക് ആര്‍ 2.0, പതിനൊന്നെണ്ണം മാത്രമെ നിരത്തിലെത്തൂ. ജൂക്ക് ക്രോസ് ഓവര്‍ മോഡലിന്റെ അപ്‌ഡേറ്റഡ് വെര്‍ഷനായ ജൂക്ക് 2.0യെ പരിമിതപ്പെടുത്തുന്നത് അതിന്റെ ഭീമന്‍ വില കണക്കിലെടുത്താണെന്നാണ് വാഹനലോകത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ജൂണില്‍ ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ പുറത്തിറക്കിയ ജൂക്കിന്റെ ഡിസൈന്‍ വാഹന പ്രേമികളെ ഏറെ ആകര്‍ഷിച്ചിരുന്നു. ബമ്പറുകളിലും വീല്‍ ആര്‍ച്ചുകളിലുമെന്ന് വേണ്ട ഡിസൈനില്‍ വരെ അടിമുടി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുറത്തിറക്കിയത്.

ക്രോസ് ഓവര്‍ വിഭാഗത്തില്‍ ലോകത്ത് ആദ്യമായി ഒരു സൂപ്പര്‍ കാര്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിസാന്‍ ജൂക്ക് കോര്‍സ് ഓവര്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയത്.

എന്നാല്‍ പിന്നീട് പുറത്തിറക്കിയ ജൂക്ക് 2.0 നിസാന്റെ സൂപ്പര്‍ കാറിനും അപ്പുറത്തുള്ള ഒന്നായി. ജി.ടി.ആര്‍ നിസ്‌മോയില്‍ നിന്നും കടംകൊണ്ട 600 എച്ച്.പി കരുത്ത് പകരാന്‍ പ്രാപ്തിയുള്ള എന്‍ജിനാണ് ജൂക്ക് 2.0യുടെ ശക്തികേന്ദ്രം.

ആദ്യം പുറത്തിറക്കിയ ജൂക്ക് ആറിന് വില 6,50,000 ഡോളറായിരുന്നു. 21 കാറുകള്‍ മാത്രമാണ് വിപണിയിലെത്തിയത്. അതില്‍ തന്നെ നാലെണ്ണത്തിന് മാത്രമാണ് ഉടമസ്ഥരെ കണ്ടെത്താന്‍ സാധിച്ചത്. അപ്പോള്‍ മാറ്റങ്ങളോടെയെത്തുന്ന ജൂക്കിന്റെ പുതിയ വേര്‍ഷന് എത്ര ഡിമാന്‍ഡുണ്ടാവും എന്നതാണ് കമ്പനിയെ കുഴക്കുന്ന ചോദ്യം.

പോര്‍ഷെയുടെയും, ലാംബോര്‍ഗിനിയുടെയും മസരാറ്റിയുടെയും ആസ്റ്റണ്‍ മാര്‍ട്ടീന്റെയുമെല്ലാം സൂപ്പര്‍ കാറുകള്‍ ഇഷ്ടംപോലെയുള്ളതാണ് ജൂക്ക് ആറിന് വലിയ ഡിമാന്‍ഡ് സൃഷ്ടിക്കാന്‍ കഴിയാതിരുന്നതെന്നും വിലയിരുത്തപ്പെട്ടിരുന്നു.

Top