നിറപറയെ ‘നാടുകടത്താന്‍’ ഐ.എ.എസ് ലോബിയെ കൂട്ടുപിടിച്ച് കുത്തക കമ്പനികള്‍

തിരുവനന്തപുരം: നിറപറക്കെതിരായ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറുടെ നടപടിയില്‍ ദുരൂഹത. മനുഷ്യ ശരീരത്തിന് ഹാനീകരമായ ‘സുഡാന്‍’ എന്ന മാരക വിഷം കറിപൗഡറുകളില്‍ ചേര്‍ത്ത കമ്പനിക്കെതിരെ നടപടി സ്വീകരിക്കാതെ നിറപറയുടെ മൂന്ന് ഉല്‍പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടിയാണ് ഇപ്പോള്‍ ഏറെ സംശയങ്ങള്‍ക്കിട നല്‍കിയിരിക്കുന്നത്.

നിറപറക്ക് ബദലാകാന്‍ ശ്രമിക്കുന്ന കൊച്ചി കേന്ദ്രമായ പ്രമുഖ കമ്പനിയുടെ വിപണനോദ്ഘാടനം ചട്ടങ്ങള്‍ മറികടന്ന് നിര്‍വ്വഹിച്ചത് ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണര്‍ അനുപമയുടെ സുഹൃത്തായ പ്രമുഖ ഐ.എ.എസ് ഓഫീസറാണ്.

1960-ലെ സര്‍ക്കാര്‍ കോണ്‍ടക്ട് ചട്ടപ്രകാരം സ്വകാര്യ കമ്പനികളുടെ ബിസിനസ് പ്രമോഷന്‍ പരിപാടികളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ച് ഭക്ഷ്യ ഉല്‍പന്നത്തിന്റെ വിതരണോദ്ഘാടനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് നേരത്തെ Express kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉദ്ഘാടന ചിത്രം പ്രമുഖ മാധ്യമങ്ങളില്‍ ബിസിനസ് പേജിലാണ് അച്ചടിച്ച് വന്നിരുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തുമായി 320 ഓളം പ്രൊഡക്ടുകളാണ് നിറപറയുടേതായി വിപണിയിലുള്ളത്. ഇതില്‍ മൂന്നെണ്ണത്തിനാണ് ഇപ്പോള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണര്‍ അനുപമ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്.

നിയമപ്രകാരം നല്‍കേണ്ട ഒരു വിവരവും നല്‍കാതെ പത്രപ്രസ്താവന ഇറക്കിയാണ് ഭക്ഷ്യവകുപ്പ് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്.

നിരോധനമേര്‍പ്പെടുത്തിയ മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയില്‍ സാധാരണ ഗതിയില്‍ സ്റ്റാര്‍ച്ച് ഉള്‍പ്പെടുന്നതാണ്. അഗ്രികള്‍ച്ചര്‍ പ്രൊഡക്ട് ആയതിനാല്‍ നിശ്ചിത ശതമാനം ആവാമെന്ന് നിയമത്തിലും പറയുന്നുണ്ട്.

മുളക് അടക്കമുള്ളവ ഞെട്ടോടുകൂടിയാണ് പൊടിക്കുന്നത്. അത് മാറ്റി പൊടിക്കല്‍ പ്രായോഗികമല്ലെന്നാണ് ഈ രംഗത്തെ വിഗദ്ധരും പറയുന്നത്. എന്നാല്‍ പുറത്ത് നിന്നുള്ള സ്റ്റാര്‍ച്ച് ഇതിനകത്ത് ചേര്‍ത്തിട്ടുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറുടെ വാദം.

നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഏത് ബാച്ച് പ്രൊഡക്ടിലാണ് മായം കണ്ടെത്തിയതെന്ന് പറയണമെന്നും, ഈ ബാച്ചിനേയെ പിന്‍വലിക്കാന്‍ പറ്റുകയുള്ളുവെന്നുമുള്ള നിയമവും നിറപറക്കെതിരായ നടപടിയില്‍ ഉദ്യോഗസ്ഥര്‍ പാലിച്ചിട്ടില്ല.

നടപടി എടുക്കുന്നതിന് മുന്‍പ് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കണമെന്ന ഫുഡ് സേഫ്റ്റി നിയമത്തിലെ 32-ാം വകുപ്പിലെ നിര്‍ദ്ദേശവും നിറപറയെ കുരുക്കുന്ന വ്യഗ്രതയിലും പത്രക്കുറിപ്പ് ഇറക്കുന്ന ആവേശത്തിലും അനുപമ മറന്നു.

ഈ നിയമത്തിലെ തന്നെ 64-ാം വകുപ്പ് പ്രകാരം തെറ്റായ നടപടി വീണ്ടും ആവര്‍ത്തിച്ചാല്‍ രണ്ടിരട്ടി പിഴ ചുമത്താമെന്നും വേണ്ടിവന്നാല്‍ പ്രതിദിനം ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുശേഷമാണ് നിരോധനവും ലൈസന്‍സ് റദ്ദാക്കലുമെല്ലാം. ഈ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് നിറപറക്കെതിരായ ഇപ്പോഴത്തെ നടപടി.

34 കേസുകള്‍ നിറപറക്കെതിരെ ഉണ്ടെന്നാണ് അവരുടെ മറ്റൊരു വാദം. എന്നാല്‍ ഇതില്‍ 28 എണ്ണത്തിലും കല്‍ക്കട്ടയിലുള്ള സെന്‍ട്രല്‍ ഫുഡ് ലാബില്‍ പരിശോധന നടത്തിയപ്പോള്‍ നല്ല ഉല്‍പ്പന്നമാണെന്ന് തെളിഞ്ഞിരുന്നതാണ്. സ്റ്റാര്‍ച്ച് കണ്ടന്റ് അളവില്‍ കൂടുതല്‍ കണ്ടെത്തിയിരുന്നുമില്ല.

മൂന്നെണ്ണത്തില്‍ നിറപറ നല്‍കിയ ആപ്പീല്‍ ഇപ്പോള്‍ പരിഗണനയിലുമാണ്. ആദ്യം പരിശോധിച്ചിരുന്ന മൂന്നെണ്ണത്തില്‍ മാത്രമാണ് ആര്‍.ഡി.ഒ കോടതിയില്‍ പിഴ അടക്കേണ്ടി വന്നിരുന്നത്. അതും ഉദ്യോഗസ്ഥ നിര്‍ബന്ധത്തിന് വഴങ്ങിയതുകൊണ്ട് മാത്രം.

അനലിസ്റ്റ് പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്താതെയും വിസ്തരിക്കാതെയും തെളിവെടുക്കാതെയുമായിരുന്നു പിഴ അടപ്പിക്കല്‍. റീജണല്‍ ലാബുകളിലെ പരിശോധനക്കെതിരെ കല്‍ക്കട്ടയിലെ ലാബില്‍ ആപ്പീല്‍ പോയ കേസുകളിലെല്ലാം നിറപറക്ക് ക്ലീന്‍ ചിറ്റാണ് ലഭിച്ചത്.

ഇപ്പോള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആരോപിക്കുന്ന സ്റ്റാര്‍ച്ച്, അന്നജം എന്നിവ മനുഷ്യ ശരീരത്തിന് അപകടകരമായ വസ്തുവല്ല. അരിയില്‍ ഏറ്റവും അധികം കാണപ്പെടുന്നത് അന്നജമാണ്. സഹപ്രവര്‍ത്തകന്റെ നിര്‍ദ്ദേശം പാലിക്കുന്ന വ്യഗ്രതയില്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചായിരുന്നു ഭക്ഷ്യ സുരക്ഷാ കമ്മീഷണറായ ഐ.എ.എസുകാരിയുടെ ‘പ്രകടനമെന്നാണ് ‘ ആരോപണം.

യാഥാര്‍ത്ഥ്യമിതായിരിക്കെ മനുഷ്യ ശരീരത്തില്‍ മാരക വിഷം പടര്‍ത്തുന്ന ‘സുഡാന്‍’ ഉപയോഗിക്കുന്ന കമ്പനിയെ വെറുതെ വിട്ട് നാടന്‍ കറിപൗഡര്‍ കമ്പനിക്കെതിരെ നടപടിയെടുത്തത് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ വിശ്വാസ്യതയെയാണ് ഇപ്പോള്‍ ചോദ്യം ചെയ്തിരിക്കുന്നത്.

സാധാരണ ഗതിയില്‍ ഉന്നത ഐ.എ.എസുകാര്‍ ഇരിക്കേണ്ട ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ തസ്തികയില്‍ വളരെ ജൂനിയറായ അനുപമയെ നിയമിച്ചത് സര്‍ക്കാരിനും ഇപ്പോള്‍ തലവേദനയായിരിക്കുകയാണ്.

ഗൂഢാലോചനയെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാനുള്ള നീക്കത്തിലാണ് നിറപറ അധികൃതര്‍.

Top