ദേശീയ ഗെയിംസ് അഴിമതി: ഗണേഷ്‌കുമാര്‍ നാളെ മൊഴി നല്‍കും

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന സമാപനച്ചടങ്ങുകള്‍ക്കു വേദിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നാരോപിക്കുന്ന സ്വകാര്യ ഹര്‍ജിയില്‍ മുന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ലോകായുക്തയില്‍ നാളെ മൊഴി നല്‍കും. സ്റ്റേഡിയം നിര്‍മാണത്തിനുള്ള ടെന്‍ഡറിലും, നിര്‍മാണത്തിലും അഴിമതിയുണ്ടെന്നും നിര്‍മാണ കമ്പനിക്ക് അനധികൃതമായി 150 കോടി അധികം നല്‍കാന്‍ നീക്കമുണ്ടെന്നുമാരോപിച്ചു വിവരാവകാശ പ്രവര്‍ത്തകന്‍ പായ്ചിറ നവാസാണു ലോകായുക്തയെ സമീപിച്ചത്.

ഗണേഷ്‌കുമാര്‍ കായിക മന്ത്രിയായിരുന്ന കാലത്താണു സ്റ്റേഡിയത്തിനായി ഭൂമിയേറ്റെടുത്തത്. സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിരങ്ങളും അന്നു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിനെയെല്ലാം അട്ടിമറിച്ച് ഐഎല്‍ ആന്‍ഡ് എഫ്എസ് കമ്പനിക്ക് 150 കോടി അധികമായി നല്‍കാന്‍ നീക്കമെന്നും ഹര്‍ജിയില്‍ ആരോപണം. നേരത്തേ പാലോട് രവി എംഎല്‍എയുടെ മൊഴി ലോകായുക്ത രേഖപ്പെടുത്തിയിരുന്നു.

സ്റ്റേഡിയം തന്റെ മണ്ഡലത്തിലല്ലെന്നും നിര്‍മാണത്തെപ്പറ്റി അറിയില്ലെന്നുമാണ് അദ്ദേഹം മൊഴി നല്‍കിയത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എംഎല്‍എമാരായ വി. ശിവന്‍കുട്ടി, വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവരെ സാക്ഷികളായി വിസ്തരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ പേരില്‍ ഖജനാവില്‍ നിന്ന് രണ്ടു കോടി രൂപ ചെലവാക്കിയതില്‍ അഴിമതിയുണ്ടെന്നാരോപിക്കുന്ന ഹര്‍ജിയും ലോകായുക്തയുടെ പരിഗണനയില്‍. വിഷയത്തില്‍ ചീഫ് സെക്രട്ടറിയോട് ലോകായുക്ത റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Top