ദാവൂദ് ഇന്ത്യയില്‍ കീഴടങ്ങാന്‍ ആഗ്രഹിച്ചു..! തടഞ്ഞത് ശരത്‌ പവാറും യുപിഎ സര്‍ക്കാരും

ന്യൂഡല്‍ഹി: അധോലാക നേതാവ് ദാവൂദ് ഇബ്രഹീമുമായി ലണ്ടനില്‍ താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അയാള്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനിയുടെ വെളിപ്പെടുത്തല്‍.

ദാവൂദിന്റെ അടുത്ത അനുയായി ഛോട്ട ഷക്കീലുമായി രാംജത് മലാനി കൂടിക്കാഴ്ച നടത്തിയ കാര്യം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം നിഷേധിച്ച ജത് മലാനി, താന്‍ ദാവൂദുമായാണ് സംഭാഷണം നടത്തിയതെന്ന് വ്യക്തമാക്കി.

1993ലെ മുംബൈ ആക്രമണങ്ങളുടെ പേരില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയായ ദാവൂദ് ഇബ്രാഹീം പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നുവെന്നാണ് കരുതുന്നത്.

എന്നാല്‍ ദാവൂദ് പാകിസ്താനിലില്ലെന്നാണ് ആ രാജ്യത്തിന്റെ വാദം. ഈ ആരോപണ, പ്രത്യാരോപണങ്ങള്‍ക്കിടയിലാണ് ദാവൂദിനെ ലണ്ടനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതായി രാംജത് മലാനി സ്ഥിരീകരിക്കുന്നത്.

മുംബൈ സ്‌ഫോടനക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്നും ഇന്ത്യന്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ ഒരുക്കമാണെന്നും ദാവൂദ് തന്നെ അറിയിച്ചതായി ജത് മലാനി പറഞ്ഞു.

വിചാരണ കഴിയുന്നതു വരെ വീട്ടുതടങ്കലില്‍ കഴിയാന്‍ അനുവദിക്കണമെന്നും പൊലീസിന്റെ മൂന്നാം മുറക്ക് ഇരയാക്കില്ലെന്ന്‌ ഉറപ്പു നല്‍കണമെന്നുമായിരുന്നു ദാവൂദിന്റെ ആവശ്യം.

എന്നാല്‍ ഈ വ്യവസ്ഥ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ശരത് പവാര്‍ നിരാകരിക്കുകയായരുന്നു. ദാവൂദിന്റെ ആവശ്യം നിരാകരിക്കാനുള്ള തീരുമാനം പവാറിന്റേതു മാത്രമായിരുന്നില്ലെന്നും കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന്റേതായിരുന്നുവെന്നും രാംജത് മലാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതേസമയം മുംബൈ സ്‌ഫോടന പരമ്പരയുമായി തനിക്ക് ബന്ധമില്ലെന്നാണ് ദാവൂദിന്റെ നിലപാടെന്നും ജത് മലാനി ചൂണ്ടിക്കാട്ടി.

Top