ദാദ്രി സംഭവത്തില്‍ നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: ദാദ്രി സംഭവം ദൗര്‍ഭാഗ്യകരമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ദാദ്രി സംഭവത്തിലും മുംബൈയില്‍ ഗുലാം അലിയെ പാടാന്‍ ശിവസേന അനുവദിക്കാത്തതിലും കേന്ദ്രസര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് കൈ കഴുകുന്നത് ഉചിതമായ കാര്യമല്ല. ഇത്തരം സംഭവങ്ങളെ നിസാരവല്‍ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സച്ചിന്‍ കുറ്റപ്പെടുത്തി.

ബിജെപി സര്‍ക്കാര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും അവരുടെ സഖ്യകക്ഷികളില്‍ നിന്നു തന്നെയാണ്. അസഹിഷ്ണുത സമൂഹമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ലോകം ഇതു കാണുന്നുണ്ട്. ഇതാണ് തികച്ചും ദൗര്‍ഭാഗ്യകരം. ദിനംപ്രതി നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. രാജ്യത്തിന്റെ പൈതൃക മൂല്യങ്ങളെ നശിപ്പിക്കുന്ന വിഭാഗീയ ശക്തികളെ കൂടുതല്‍ ശക്തരാക്കുവാന്‍ അനുവദിക്കരുതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ഇത് വെറും രാഷ്ട്രീയമല്ല, നമ്മുടെ രാജ്യത്തെക്കുറിച്ചുള്ളതാണ്. എന്തു തരത്തിലുള്ള പ്രത്യശാസ്ത്രങ്ങളാണ് നമ്മള്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യയുടെ മതേതര ചിന്താഗതികളെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അധികാരത്തിലിരിക്കുന്ന വ്യക്തികളുടെ ഓരോ വാക്കുകളും എണ്ണി തിട്ടപ്പെടുത്തി നോക്കിയാല്‍ മനസ്സിലാകും. ഇതൊരിക്കലും ഇന്ത്യ അംഗീകരിക്കില്ലെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം മുസ്ലീമായ മധ്യവയസ്‌കനെ അടിച്ചുകൊന്ന സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു പറഞ്ഞിരുന്നു. ദാദ്രിയും ഗുലാം അലിയെ മുംബൈയില്‍ പാടാന്‍ അനുവദിക്കാതിരിക്കുന്നതും പോലെയുള്ള സംഭവങ്ങള്‍ ദുഃഖകരമാണ്. എന്നാല്‍ ഈ സംഭവങ്ങളില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതെന്തിനാണെന്നും മോഡി ചോദിച്ചിരുന്നു.

Top