ദയാനിധി മാരന്റെ അറസ്റ്റ് സുപ്രീംകോടതി താല്‍കാലികമായി തടഞ്ഞു

ന്യൂഡല്‍ഹി: മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്റെ അറസ്റ്റ് സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. സപ്തംബര്‍ പതിനാല് വരെ മാരനെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

തന്റെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് മാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വീട്ടില്‍ അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചെന്ന ആരോപണം അന്വേഷിക്കുന്ന സി.ബി.ഐ.യുടെ മുന്‍പാകെ കീഴടങ്ങണമെന്ന്‌ മാരനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസില്‍ മാരന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ഹൈക്കോടതി വിധിച്ചിരുന്നു.

മാരനെ അറസ്റ്റ് ചെയ്തതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്ത കോടതി സി.ബി.ഐ.യെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കരുതെന്നും പറഞ്ഞു. വി.ഗോപാല്‍ഗൗഡ, ആര്‍.ഭാനുമതി എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍. കേസിന്റെ വിചാരണ ഇനി സപ്തംബര്‍ പതിനാലിന് നടക്കും.

Top