ത്രിരാഷ്ട്ര പരമ്പര: ഇംഗ്ലണ്ടിന് 201 റണ്‍സ് വിജയ ലക്ഷ്യം

പെര്‍ത്ത്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ഓവറില്‍ 48.1 ഓവറില്‍ 200 റണ്‍സിന് പുറത്തായി. 73 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയൊഴികെയാരും ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയില്ല.

ഓപ്പണിംഗ് വിക്കറ്റില്‍ ഷീഖര്‍ ധവാനും(38) രഹാനെയും ചേര്‍ന്ന് 20 ഓവറില്‍ 83 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയ തകര്‍ച്ച. കൊഹ്‌ലി(8), റെയ്‌ന(1), റായിഡു(12), ധോണി(17), സ്റ്റുവര്‍ട്ട് ബിന്നി(7), ജഡേജ(5), അക്ഷര്‍ പട്ടേല്‍(1) എന്നിവരിലാര്‍ക്കും നിലയുറപ്പിക്കാനായില്ല.

പെര്‍ത്തിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഇംഗ്ലീഷ് പേസ് ആക്രമണത്തിന് മുന്നില്‍ കുഴങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഭൂരിഭാഗവും വിക്കറ്റ് കീപ്പര്‍ക്കും സ്ലിപ്പിലും ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. വാലറ്റത്ത് മുഹമ്മദ് ഷമി(18 പന്തില്‍ 25) നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 200 റണ്‍സിലെങ്കിലും എത്തിച്ചത്. ഇംഗ്ലണ്ടിനായി സ്റ്റീവന്‍ ഫിന്നും ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആന്‍ഡേഴ്‌സണ്‍, ബ്രോഡ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി.

Top