സമരത്തിന് സര്‍വപിന്തുണയും നല്‍കുന്നുവെന്ന് സിപിഎം; ശ്രീമതിക്കെതിരെ പ്രതിഷേധം

മൂന്നാര്‍: തൊഴിലാളി പ്രക്ഷോഭത്തിന് സര്‍വപിന്തുണയും നല്‍കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും ഇതു അംഗീകരിക്കുവാന്‍ സര്‍ക്കാരും കമ്പനികളും തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സി.പി.എം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പമാണെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമരം ചെയ്യുന്ന തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന പി.കെ. ശ്രീമതി എംപിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. എട്ട് ദിവസമായി റോഡില്‍ കിടക്കുന്ന തങ്ങളെ കാണുവാന്‍ ആരും ഇതുവരെ എത്തിയിട്ടില്ലെന്നും ഇനിയും ആരും വരേണ്ടതില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. കോടിയേരി സമരത്തിനിടയിലേക്ക് കടന്നുവരുമ്പോള്‍ പ്രതിഷേധം ഉണ്ടാകാതിരിക്കുവാനാണ് സിപിഎം വനിത നേതാക്കളെ ആദ്യം തന്നെ സമര സ്ഥലത്തേക്കു കടത്തി വിട്ടത്.

തൊഴിലാളികളോട് കോടിയേരി സംസാരിച്ച ശേഷം ശ്രീമതിയും സംസാരിച്ചു. 20 ശതമാനം ബോണസ് തൊഴിലാളികള്‍ക്ക് നല്‍കണമെന്നും കുറഞ്ഞ കൂലി 500 രൂപയാക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് ബോണസും 10 സെന്റ് ഭൂമിയും നല്‍കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

നിരാഹാര സമരം അനുഷ്ഠിക്കുന്ന എസ്. രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ തൊഴിലാളികള്‍ കോടിയേരി എത്തിയ സമയത്തും പ്രതിഷേധം നടത്തി. തങ്ങളെ തീവ്രവാദികളെന്നു വിളിച്ച എംഎല്‍എയുടെ നടപടിയെക്കുറിച്ച് കോടിയേരി വിശദീകരിക്കണമെന്നും തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ വിവാദ വിഷയങ്ങളിലേക്ക് കടക്കാതെ കോടിയേരി പിന്‍വലിഞ്ഞു.

Top