തൊട്ടു തീണ്ടായ്മ സമ്പ്രദായം പുറമെ നിന്ന് ഇന്ത്യയിലേക്ക് വന്നതാണെന്ന് ആര്‍എസ്എസ്

ഹൈദരാബാദ്: തൊട്ടു തീണ്ടായ്മ പുരാതന ഇന്ത്യയില്‍ നിലനിന്നിരുന്നില്ലെന്നും ആയിരം വര്‍ഷം മുമ്പ് പുറമെ നിന്ന് ഇന്ത്യയിലേക്ക് ഈ സമ്പ്രദായം വന്നതാണെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍.

നമ്മുടെ തെരുവിലും മറ്റും ജീവിക്കുന്ന ഒരാളും നമുക്ക് അസ്പൃഷ്യരല്ലെന്നും വിജയദശമി ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

‘ആരും ചെറുതല്ല, എല്ലാവരും തുല്യരാണ്. മനുഷ്യരില്‍ ബ്രഹ്മാവും വിഷ്ണുവും ശിവനും കുടികൊള്ളുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുമ്പോള്‍ പിന്നെങ്ങനെ വിവേചനം കാട്ടാനാവും. ഇത്തരം വിവേചനങ്ങള്‍ കഴിഞ്ഞ ആയിരം വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇന്ത്യയിലേക്ക് വന്നത്. അതിനു മുമ്പ് തൊട്ടു തീണ്ടായ്മ എന്നൊരു സംഗതിയേ രാജ്യത്തുണ്ടായിരുന്നില്ല’, അദ്ദേഹം പറയുന്നു.

‘വേദഋഷിമാര്‍ തൊട്ടുതീണ്ടായ്മയെകുറിച്ച് പരാമര്‍ശിച്ചിട്ടില്ല. അപ്പോള്‍ അത് വന്നത് പുറത്ത് നിന്നു തന്നെ’.

‘ഹിന്ദു ധര്‍മ്മം എല്ലാവരുടെയും നന്‍മയാണ് ആഗ്രഹിക്കുന്നത്. ഞങ്ങളെ കേള്‍ക്കാത്തവര്‍ നരകത്തില്‍ പോവുമെന്ന് അതില്‍ എവിടെയും പറയുന്നില്ല. സര്‍വ്വ സുഖിനോ ഭവന്തുഎല്ലാവരുടെയും സന്തോഷമാണ് അത് കാംക്ഷിക്കുന്നത്’, അദ്ദേഹം തുടര്‍ന്നു.

സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശവിരുദ്ധര്‍ക്കെതിരെ നിലകൊണ്ടതിന് ആര്‍എസ്എസ് ഒരുപാട് ജീവനുകള്‍ ബലികഴിച്ചിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ 400 ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം 35 ആര്‍എസ് എസ് പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Top