തുരുമ്പിച്ച ആണി പാലില്‍ ചേര്‍ത്ത് കൊടുത്ത് രണ്ട് പെണ്‍മക്കളെ കൊന്ന അമ്മ അറസ്റ്റില്‍

അജ്മീര്‍: പാലില്‍ തുരുമ്പിച്ച ആണിയും നട്ട് ബോള്‍ട്ടും ചേര്‍ത്ത് കൊടുത്ത് രണ്ട് പെണ്‍മക്കളെ കൊന്ന അമ്മയെ അറസ്റ്റ് ചെയ്തു. മൂന്നു വയസുള്ള മകള്‍ സോണിയയെയും ഏഴു മാസം പ്രായമുള്ള സമൃദ്ധിയെയുമാണ് സുനിത എന്ന 35 വയസുകാരി പൈശാചികമായി കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം

നാല് ദിവസം മുമ്പ് കുട്ടികള്‍ കൊല്ലപ്പെട്ടതാണെന്നും ഇവരുടെ വയറ്റില്‍ നിന്ന് തുരുമ്പിച്ച ആണി കണ്ടെടുത്തതായും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. കുറ്റം ചെയ്തതായി സമ്മതിച്ച യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഫെബ്രുവരി 26ന് സുനിതയുടെ ഭര്‍ത്താവ് അരുണ്‍ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് മൂന്നു ദിവസം വീ്ട്ടില്‍ സൂക്ഷിച്ചു. പിന്നീട് അടുത്തുള്ള കനാലിലേക്ക് എറിയുകയായിരുന്നു. ഞായറാഴ്ച്ചയാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

കൊലപാതകത്തിന്റെ രീതി വളരെ വ്യത്യസ്തമായതിനാല്‍ യുവതിയുടെ മാനസിക അവസ്ഥ പരിശോധിക്കാന്‍ പൊലീസ് കോടതിയുടെ അനുമതി തേടും.

2009 ലാണ് അരുണിന്റെയും സുനിതയുടെയും കല്യാണം കഴിഞ്ഞത്. ഇതിനു മുമ്പും സുനിത മക്കളെ കൊല്ലാന്‍ ശ്രമിച്ചിട്ടുള്ളതായി അരുണ്‍ പറഞ്ഞു. സുനിത നേരത്തേ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Top