ഇന്ത്യയില്‍ തിരിച്ചെത്തിയ അരീബ് മജീദ് വിദഗ്ധ പരിശീലനം ലഭിച്ച ചാവേര്‍

മുംബൈ: സിറിയയിലെ ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ പോയി മടങ്ങിവന്ന മുംബൈ കല്യാണ്‍ സ്വദേശി അരീബ് മജീദ് വിദഗ്ധ പരിശീലനം ലഭിച്ച ചാവേറാണെന്ന് വെളിപ്പെടുത്തല്‍. എന്‍.ഐ.എയോടാണ് മജീദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിറിയയില്‍ ചാവേര്‍ ആക്രമണം നടത്താനുള്ള തന്റെ ശ്രമം ഒരുതവണ പരാജയപ്പെട്ടിരുന്നെന്നും മജീദ് വെളിപ്പെടുത്തി. കഴിഞ്ഞ ആഴ്ച്ചയാണ് അരീബ് മജീദ് സിറിയയില്‍ നിന്ന് മടങ്ങിവന്ന ഉടനെ അറസ്റ്റിലായത്. അറസ്റ്റിലായെങ്കിലും ഐ.എസ്.ഐ.എസ് ഭീകരസംഘടനയില്‍ ചേരാന്‍ പോയതില്‍ പശ്ചാത്താപമില്ലെന്ന് അരീബ് മജീദ് വ്യക്തമാക്കിയിരുന്നു. എന്‍.ഐ.എ കസ്റ്റഡിയിലുള്ള മജീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

നേരത്തേ മജീദ് പറഞ്ഞ കാര്യങ്ങള്‍ക്ക് നേരെ വിരുദ്ധമായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികള്‍ക്ക് യുദ്ധമുഖത്തേയ്ക്ക് വെള്ളമെത്തിക്കുകയോ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുകയോ പോലുള്ള ജോലിക്കായാണ് താന്‍ ഐസിലിനെ സമീപിച്ചതെന്നായിരുന്നു അരീബ് നേരത്തേ പറഞ്ഞിരുന്നത്.

അരീബ് മജീദുമായി ബന്ധപ്പെട്ട ചിലരെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ എന്‍.ഐ.എ. ഇവരുടെ സഹായത്തോടെയാണ് അരീബ് ഇറാഖിലേയ്ക്ക് പറന്നത്.

Top