താലിബാനെ തുരുത്തി കുന്ധുസ് നഗരം തിരികെ പിടിച്ചതായി അഫ്ഗാന്‍ സൈന്യം

കാബൂള്‍: താലിബാന്‍ തീവ്രവാദികള്‍ കീഴടക്കിയ കുന്ധുസ് നഗരം തിരികെ പിടിച്ചതായി അഫ്ഗാന്‍ സൈന്യം അവകാശപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ കുന്ധുസിലെ ഭരണകേന്ദ്രങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായും സൈനിക വക്താവ് അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് സൈനിക നടപടി തുടങ്ങിയത്.

2001 നുശേഷം താലിബാന്‍ നിയന്ത്രണത്തിലാക്കിയ ആദ്യ നഗരമായിരുന്നു കുന്ധുസ്. സംഭവത്തെക്കുറിച്ച് താലിബാന്‍ ഇതേ വരെ പ്രതികരിച്ചിട്ടില്ല. കുന്ധുസ് നഗരത്തില്‍ അഫ്ഗാന്‍ സൈന്യം റോന്ത് ചുറ്റുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിട്ടുണ്ട്.

നഗരത്തിലെ ഗവര്‍ണര്‍ കാര്യാലയം, പോലീസ് ആസ്ഥാനം, ഇന്റലിജന്‍സ് കേന്ദ്രം തുടങ്ങിയവയൊക്കെ സൈനിക നിയന്ത്രണത്തിലായെന്ന് കുന്ധുസ് പ്രവിശ്യയുടെ പോലീസ് വക്താവ് സൈദ് സര്‍വാര്‍ ഹുസൈനി ബിബിസിയോട് പറഞ്ഞു.

പുലര്‍ച്ചെ വരെ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ക്ക് കനത്ത ആള്‍നാശമുണ്ടായി. റോഡുകളില്‍ താലിബാന്‍ ഭീകരരുടെ മൃതദേഹങ്ങള്‍ കിടക്കുന്നതായും അദ്ദേഹം പറഞ്ഞു. നഗരം അഫ്ഗാന്‍ സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് നിയന്ത്രണത്തിലാക്കിയതായി അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Top