താലിബാനില്‍ അധികാര തര്‍ക്കം: മുല്ല ഒമറിന്റെ മകന്‍ കൊല്ലപ്പെട്ടതായി സൂചന

കാബുള്‍: ഭീകര സംഘടനയായ താലിബാന്‍ നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചതിനു പിന്നാലെ താലിബാനുള്ളില്‍ അധികാര തര്‍ക്കം രൂക്ഷമായതായി റിപ്പോര്‍ട്ട്. മുല്ല ഒമറിന്റെ മകന്‍ മുല്ല യാക്കൂബും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നാലു ദിവസം മുന്‍പ് പാകിസ്താനിലെ ക്വേട്ടയില്‍ ഒരു യോഗത്തിനിടെയാണ് മുല്ല യാക്കൂബ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ ന്യൂസ് ഏജന്‍സിയായ ‘ടോളോ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ സഹീര്‍ കദീര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

താലിബാനുള്ളിലെ അധികാര തര്‍ക്കമാണ് 22 കാരനായ മുല്ല യാക്കൂബിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പുതിയ മേധാവി ആരാകണമെന്നതിനെ ചൊല്ലി മുല്ല യാക്കൂബും നിലവിലെ മേധാവി മുല്ല മന്‍സൂറുമായി രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. പിതാവിന്റെ പിന്‍ഗാമിയായി സംഘടനയെ നയിക്കാന്‍ യാക്കൂബ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ സ്ഥാനമോഹിയായ മന്‍സൂര്‍ ഇത് തടയാനുള്ള നീക്കം നടത്തുകയായിരുന്നു.

മന്‍സൂറിന്റെ നേതൃത്വം അംഗീകരിക്കാന്‍ താലിബാനുള്ളില്‍ വിമുഖതയുള്ളവരും ഉണ്ട്. ഇതിനകം മൂന്നോ നാലോ തവണ താലിബാന്‍ യോഗത്തിനിടെ ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെന്നും സഹീര്‍ കദീര്‍ പറയുന്നു. മുല്ല ഒമറിന്റെ മരണവാര്‍ത്ത മറച്ചുവച്ചതില്‍ നേതൃത്വത്തോട്അണികള്‍ക്ക് വിയോജിപ്പുണ്ട്.

മന്‍സൂര്‍ ചുമതലയേറ്റതോടെ മുല്ല ഒമറിന്റെ സഹോദരന്‍ മുല്ല അബ്ദുള്‍ മനാനും മകന്‍ മുല്ല യാക്കൂബും മറ്റൊരു ചേരിയിലേക്ക് മാറിയതായും ടോളോ ന്യൂസ് പറയുന്നു. കഴിഞ്ഞയാഴ്ച നടന്ന നേതൃയോഗത്തില്‍ നിന്ന് അബ്ദുള്‍ മനാനും യാക്കൂബും ഇറങ്ങിപ്പോയിരുന്നു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് യാക്കൂബ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

Top