ഡൽഹിയിൽ ബസിനകത്ത് യാത്രക്കാരനെ കൗമാരക്കാരായ ആൺകുട്ടികൾ കുത്തി കൊലപ്പെടുത്തി

ന്യൂഡൽഹി : ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിനകത്ത് യാത്രക്കാരനെ കൗമാരക്കാരായ ആൺകുട്ടികൾ കുത്തിക്കൊന്നു.

തെക്കൻ ഡൽഹിയിൽ മഥുര റോഡിൽ ഓടിയിരുന്ന ബസിലാണ് സംഭവം.

കൗമാരക്കാരായ ആൺകുട്ടികൾ തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് കൊല്ലപ്പെട്ട യാത്രക്കാരൻ ആരോപിച്ചിരുന്നു.

തുടർന്ന് പരിശോധന നടത്തുന്നതിനിടയിലാണ് ആൺകുട്ടികളിൽ ഒരാൾ യാത്രക്കാരനെ കുത്തിയത്.

എന്നാൽ കൊല്ലപ്പെട്ട യാത്രക്കാരനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഡപ്യൂട്ടി കമ്മീഷണർ ഉദ്യോഗസ്ഥൻ റോമിൽ ബാനിയ അറിയിച്ചു.

ബസിൽ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നും, ആശ്രമം ബസ്‌ സ്റ്റോപ്പിൽ എത്തിയപ്പോൾ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് യാത്രക്കാരൻ ആൺകുട്ടികളുടെ പോക്കറ്റുകൾ പരിശോധിക്കാൻ തുടങ്ങി.

ഇത് തർക്കത്തിലേയ്ക്ക് നീങ്ങുകയും തുടർന്ന് അവരിൽ ഒരാൾ യാത്രക്കാരന്റെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നും ബസ് കണ്ടക്ടർ പൊലീസിനോട് പറഞ്ഞു.

വെളുത്ത ഷർട്ടും നീല ട്രൗസറും ധരിച്ചിരുന്ന ആൺകുട്ടികൾ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളാണെന്ന് സംശയിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു.

ട്രാഫിക്ക് കാരണം ബസ് സാവധാനത്തിൽ നീങ്ങിയിരുന്നതിനാൽ കൊലപാതകത്തിന് ശേഷം അവർ ബസിനുള്ളിൽ നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കി.

13 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവരെന്നും , സ്കൂൾ യൂണിഫോമിൽ പോക്കറ്റടി നടത്തുന്ന സംഘത്തിലെ അംഗങ്ങളാകാൻ സാധ്യതയുണ്ടെന്നും ഡി.സി.പി. ബാനിയ പറഞ്ഞു.

.

Top