ഡിഐജി വിജയന് വീണ്ടും അഗ്നിപരീക്ഷ; അര്‍ഹതപ്പെട്ട അവാര്‍ഡിനും ‘ടോള്‍ ഫ്രീ’

ന്യൂഡല്‍ഹി: സിഎന്‍എന്‍-ഐബിഎന്നിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ 2014 അവാര്‍ഡിന് അര്‍ഹനായ കേരള ഇന്റലിജന്‍സ് ഡിഐജി പി.വിജയന് വീണ്ടും അഗ്‌നി പരീക്ഷ.

51 ശതമാനം ഓണ്‍ലൈന്‍ വോട്ടോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാമതെത്തിയ വിജയനെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി പ്രഖ്യാപിച്ച സിഎന്‍എന്‍-ഐബിഎന്നിന്റെ വിക്കിപീഡിയ പേജില്‍ നിന്ന് വിജയന്റെ പേര് നീക്കം ചെയ്താണ് അധികൃതര്‍ അട്ടിമറിക്ക് കളമൊരുക്കിയിരിക്കുന്നത്.

ഈ മാസം 17ന് വൈകീട്ട് ഏഴുമണിക്ക് ഡല്‍ഹിയിലെ താജ് പാലസില്‍ വച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നല്‍കുന്ന പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് പി. വിജയനില്‍ നിന്ന് തട്ടിത്തെറിപ്പിക്കാന്‍ പുതിയ വോട്ടിംഗ് ‘തന്ത്രവുമായാണ്’ചാനല്‍ അധികൃതരുടെ ഇപ്പോഴത്തെ രംഗപ്രവേശം. ഇതിനായി ടോള്‍ ഫ്രീ നമ്പര്‍ വഴിയാണ് അപ്രഖ്യാപിത വോട്ടെടുപ്പ്.

ചാനലിന്റെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ലംഘിച്ച ‘ടോള്‍ ഫ്രീ’ വോട്ടെടുപ്പ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് അര്‍ഹനായ മലയാളി ഐപിഎസ് ഓഫീസറെ വെട്ടിനിരത്താനാണെന്ന സംശയത്തെ സാധൂകരിക്കുന്നതാണ്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ടിആര്‍എസിന്റെ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ നടക്കുന്ന സമയമായതിനാല്‍ പ്രവര്‍ത്തകര്‍ റാവുവിന് വേണ്ടി ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിച്ച് ശക്തമായ പ്രചാരണം അഴിച്ചുവിട്ടതാണ് സംശയത്തിനാധാരം.

ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ ഈ നടപടി.

ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മത്സരാര്‍ത്ഥികളായവര്‍ക്ക് ലഭിക്കുന്ന വോട്ടിംഗ് ശതമാനം അറിയാന്‍ പറ്റുമായിരുന്നെങ്കില്‍ ഇപ്പോള്‍ ടോള്‍ ഫ്രീ നമ്പര്‍ വഴി ‘നടക്കുന്ന’ ‘വോട്ട് പിടുത്തം’ വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്. യഥാര്‍ത്ഥത്തില്‍ അവാര്‍ഡ് അട്ടിമറിക്കുള്ള സാധ്യതയ്ക്കാണ് ടോള്‍ ഫ്രീ നമ്പര്‍ വഴി അധികൃതര്‍ വഴിയൊരുക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ വിജയിയെ തെരെഞ്ഞെടുക്കുമെന്ന് പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വോട്ടെടുപ്പ് 2015 ഫെബ്രുവരി 11ന് അവസാനിക്കുമ്പോള്‍ വന്‍ മാര്‍ജിനില്‍ ഒന്നാമതെത്തിയത് വിജയനായിരുന്നു. ഇതേ തുടര്‍ന്നാണ് സിഎന്‍എന്‍-ഐബിഎന്നിന്റെ വിക്കിപ്പീഡിയ പേജില്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ 2014 ആയി വിജയന്റെ പേര് പോസ്റ്റ് ചെയ്തിരുന്നത്.

ഡിസംബര്‍ 12ന് ആരംഭിച്ച ഓണ്‍ലൈന്‍ വോട്ടെടുപ്പ് അവസാനിക്കുമെന്ന് ചാനല്‍ അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ജനുവരി 4, ജനുവരി 31, ഫെബ്രുവരി 11 തിയതികളില്‍ പി. വിജയന്‍ തന്നെയായിരുന്നു ഒന്നാമത്. വിജയന്‍ ഒന്നാമതായതുകൊണ്ടാണോ പിന്നീട് വീണ്ടും വോട്ടെടുപ്പ് നീട്ടുന്നത് എന്നത് സംബന്ധിച്ച സംശയം നിലനിര്‍ത്തുന്നതായിരുന്നു അധികൃതരുടെ തുടര്‍ നടപടികള്‍.

ജനുവരി 4ന് ഒന്നാം സ്ഥാനത്തെത്തിയിരുന്ന വിജയനെ വോട്ടെടുപ്പ് നീട്ടിയതിനെ തുടര്‍ന്ന് ഒരു ദിവസംകൊണ്ട് ചിത്രത്തില്‍ പോലുമില്ലാതിരുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു 32 ശതമാനത്തോളം വോട്ട് നേടി മറികടന്നത് ഏറെ ദുരൂഹത ഉയര്‍ത്തിയിരുന്നു. മത്സരാര്‍ത്ഥികളായ മറ്റ് 34 പേരുടെ വോട്ടിംഗ് നിലയില്‍ മാറ്റമില്ലാതെ വിജയന്റെ വോട്ട് കുത്തനെ കുറഞ്ഞതും റാവുവിന്റെ വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചതുമാണ് അന്ന് സംശയത്തിന് ഇടനല്‍കിയിരുന്നത്.

ഇതിനെതിരെ സിഎന്‍എന്‍-ഐബിഎന്നിന്റെ ഒഫിഷ്യല്‍ പേജില്‍ പോസ്റ്റിട്ട് നിരവധിപേര്‍ ‘അട്ടിമറി’ ചോദ്യം ചെയ്തിരുന്നു. വോട്ടെടുപ്പ് മോണിറ്റര്‍ ചെയ്യാന്‍ പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞാണ് വിവാദത്തില്‍ നിന്ന് ചാനല്‍ അധികൃതര്‍ അന്ന് തലയൂരിയത്.

ഇതിന് ശേഷം വോട്ടെടുപ്പ് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച ഫെബ്രുവരി 11 വരെയും വിജയന്‍ തന്നെയായിരുന്നു മുന്നില്‍(51%). തൊട്ടടുത്ത എതിരാളി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് 26 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞിരുന്നുള്ളൂ. മൂന്നാം സ്ഥാനത്ത് നടന്‍ അമീര്‍ഖാന്‍, നാലാം സ്ഥാനത്ത് സല്‍മാന്‍ ഖാന്‍, അഞ്ചാം സ്ഥാനത്ത് ഇന്ത്യന്‍ ആര്‍മി എന്നിവരാണ് ഉള്ളത്.

ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഒന്നാമനായ വിജയന് അര്‍ഹതപ്പെട്ട പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിക്കണമെങ്കില്‍ ടോള്‍ ഫ്രീ നമ്പര്‍ വഴിയുള്ള പുതിയ ‘അഗ്‌നി പരീക്ഷ’ അതിജീവിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

അതേസമയം ടോള്‍ ഫ്രീ വോട്ടെടുപ്പ് സംബന്ധമായി ചാനല്‍ അധികൃതര്‍ ഫേസ്ബുക്ക് വഴിയോ മറ്റ് വാര്‍ത്താ സംവിധാനങ്ങള്‍ വഴിയോ ഒരറിയിപ്പും പരസ്യപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഫലത്തില്‍ മറ്റാര്‍ക്കോ വേണ്ടി ഏര്‍പ്പെടുത്തിയ ‘ഹിഡണ്‍’ വോട്ടെടുപ്പാണ് ‘ടോള്‍ ഫ്രീ’ വഴി നടക്കുന്നതെന്നാണ് ആരോപണം. തെലങ്കാനയിലെ ഒരുവിഭാഗത്തിന്റെ ആവേശവും ഈ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

എന്നാല്‍ സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ ഏത് ഉന്നതന് വേണ്ടി അട്ടിമറിക്ക് ശ്രമിച്ചാലും നടക്കില്ലെന്ന് പ്രഖ്യാപിച്ച് മലയാളികളുടെ കൂട്ടായ്മ ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

180030001065 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് പബ്ലിക്ക് സര്‍വീസ് വിഭാഗമായ 6ല്‍ രണ്ട് തവണ അമര്‍ത്തി വിജയന് വോട്ട് ചെയ്ത് ഈ അഗ്‌നി പരീക്ഷ അതിജീവിക്കാന്‍ അദ്ദേഹത്തെ സഹായിക്കണമെന്നാണ് അവരുടെ അപേക്ഷ.

കോര്‍പ്പറേറ്റ് ഭീമന്‍ ഭരിക്കുന്ന ചാനലിന്റെ ബിസിനസ് താല്‍പര്യത്തിനല്ല ലക്ഷക്കണക്കിന് ജനങ്ങളുടെ മനസിന്റെ അടയാളത്തിനാണ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നല്‍കണ്ടതെന്ന വികാരമാണ് ഇപ്പോള്‍ ശക്തിപ്പെട്ടുവരുന്നത്.

Top