ഡിഐജിക്ക് വോട്ട് തേടി മഞ്ജുവിനൊപ്പം ദിലീപും ; പിന്‍തുണയറിയിച്ച് കാവ്യയും

കൊച്ചി: പ്രമുഖ വാര്‍ത്താ ചാനലായ സിഎന്‍എന്‍ – ഐബിഎന്നിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ 2014 ന്റെ വോട്ടെടുപ്പില്‍ നടന്‍ അമീര്‍ഖാനേയും രാഷ്ട്രീയ നേതാക്കളേയും പിന്‍തള്ളി കുതിക്കുന്ന സംസ്ഥാന ഇന്റലിജന്‍സ് ഡിഐജിക്ക് വോട്ട് തേടി താരങ്ങളും.

മെഗാസ്റ്റാറായ മമ്മൂട്ടിക്കു പിന്നാലെ നടന്‍ ദിലീപ്, മഞ്ജുവാര്യര്‍, കാവ്യാമാധവന്‍ തുടങ്ങി നിരവധി താരങ്ങളാണ് കാക്കിക്കുള്ളിലെ നന്മയെ പിന്‍തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.

മമ്മൂട്ടിയും മഞ്ജുവാര്യരുമെല്ലാം അവരുടെ ഫേസ്ബുക്ക് പേജില്‍ വിജയനുവേണ്ടി പോസ്റ്റിട്ടപ്പോള്‍
പരസ്യമായി പിന്തുണ വ്യക്തമാക്കിയാണ്‌ കാവ്യയും ദിലീപും രംഗത്തെത്തിയിട്ടുള്ളത്. പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വിജയന് ലഭിക്കാന്‍ എല്ലാമലയാളികളും പിന്‍തുണയ്ക്കണമെന്ന് താരങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

ഇതോടെ ഓണ്‍ലൈന്‍ വോട്ടിംഗില്‍ വിജയന്റെ വോട്ടിംഗ് ശതമാനം കുത്തനെ ഉയര്‍ന്നിട്ടുണ്ട്‌ . നവമാധ്യമങ്ങളില്‍ കത്തിപ്പടരുകയാണ് കേരളത്തിന്റെ സ്വന്തം പൊലീസ് ഓഫീസര്‍ ഇപ്പോള്‍…

വിവിധ രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പ്രതിഭകളെയാണ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങളിലൂടെ ആദരിക്കുന്നത്. ഈ വര്‍ഷത്തെ വിവിധ വിഭാഗങ്ങളിലായി പരിഗണിക്കുന്ന സാധ്യതാ പട്ടികയില്‍ രാഷ്ട്രീയ വിഭാഗത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‌ലി, ബിജെപി പ്രസിഡന്റ് അമിത് ഷാ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഒറീസ മുഖ്യമന്ത്രി ബിജു പട്‌നായിക്, ശശി തരൂര്‍ എന്നിവരാണുള്ളത്.

പബ്ലിക് സര്‍വ്വീസ് വിഭാഗത്തിലാണ് ഇന്റലിജന്റ്‌സ് ഡിഐജി പി. വിജയനെ പരിഗണിക്കുന്നത്. ഈ പട്ടികയില്‍ വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി ഉള്‍പ്പെടെ പ്രമുഖരുടെ ഒരു വലിയ നിര തന്നെയുണ്ട്.

വിനോദ രംഗത്ത് ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അമീര്‍ ഖാന്‍, സല്‍മാന്‍ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവരാണുള്ളത്. വോട്ടിംഗില്‍ ഇവരെയെല്ലാവരേയും മലര്‍ത്തിയടിച്ച് മുന്നേറുകയാണ് പി. വിജയന്‍. ശക്തമായ പിന്‍തുണയാണ് വിജയനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യത്തിന്‌ മാതൃകയായ സ്റ്റുഡന്റ്‌സ് പൊലീസ് സംവിധാനത്തിന് രൂപം നല്‍കിയതും അത് നടപ്പാക്കിയതിന് പിന്നിലെ പരിശ്രമവുമാണ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2014 ന്റെ പട്ടികയില്‍ വിജയനെ ശ്രദ്ധേയനാക്കുന്നത്. .പ്രധാമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിനു പോലും കേരളത്തിന്റെ ഈ സ്വന്തം പദ്ധതി നടപ്പാക്കേണ്ടി വന്നു എന്നത് ശ്രദ്ദേയമാണ് .കാക്കിപ്പടയുടെ പതിവ് പെരുമാറ്റ രീതിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഈ പൊലീസ് ഓഫീസറുടെ പ്രവര്‍ത്തന മികവിന് പിന്‍തുണ തേടി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളും രക്ഷിതാക്കളും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.

കര്‍മ്മനിരതമായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന് വിപ്ലവകരമായ മാറ്റത്തിന് വഴി ഒരുക്കിയതാണ് താരങ്ങള്‍ക്കും വിജയനെ പ്രിയങ്കരനാക്കിയിരിക്കുന്നത്.

(താഴെ കൊടുത്ത ചുവന്ന അക്ഷരങ്ങളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് പി. വിജയന് വോട്ട് രേഖപ്പെടുത്താം. ഇടതു വശത്തുള്ള സബ് മെനുവില്‍ പബ്ലിക് സര്‍വീസ് എന്ന കാറ്റഗറി വഴി അവിടെ കാണുന്ന ആറാം നമ്പറുകാരനായ പി.വിജയന്‍ ഐ.പി.എസിന്റെ പ്രൊഫൈലിന് താഴെയായുള്ള വോട്ട് ബൈ ഷെയറിംഗ് എന്ന ലിങ്കിലാണ് വോട്ട് ചെയ്യേണ്ടത്.)

സിഎന്‍എന്‍ – ഐബിഎന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് പി.വിജയന് വോട്ട് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Top