ഡല്‍ഹി ഡയനാമോസിനു ജയം

ഗുവാഹത്തി: ഐ.എസ്.എല്‍ പോയിന്റ് പട്ടികയിലെ അവസാന രണ്ടു സ്ഥാനക്കാര്‍ തമ്മില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഡല്‍ഹി ഡയനാമോസിനു ജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ഡല്‍ഹി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു കീഴടത്തിയത്. ഒന്നാംപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നോര്‍ത്ത് ഈസ്റ്റിന്റെ വലയിലെത്തിച്ച് ഡല്‍ഹി മേല്‍ക്കൈ നേടിയിരു ന്നു. രണ്ടാംപകുതിയില്‍ ഒരു ഗോള്‍ മടക്കിയ നോര്‍ത്ത് ഈസ്റ്റ് സമനില ഗോളിനുവേണ്ടി കഠിനാധ്വാനം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

ആറാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ഡോസ് സാന്റോസാണ് ഡല്‍ഹിയുടെ അക്കൗണ്ട് തുറന്നത്. ഇടതുമൂലയിലൂടെ പറന്നെത്തി ബോക്‌സിനു പുറത്തുനിന്ന് സാന്റോസ് തൊടുത്ത ഇടംകാല്‍ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടിയ ശേഷം വലയില്‍ താഴ്ന്നിറങ്ങിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോളി ടി പി രഹ്‌നേഷിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഈ ഞെട്ടലില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റ് കരകയറുംമുമ്പ് തന്നെ 14ാം മിനിറ്റില്‍ ഹോളണ്ട് വംശജനായ ഹാന്‍സ് മുള്‍ഡര്‍ രണ്ടാം ഗോളും കണെ്ടത്തിയതോടെ ഡല്‍ഹി മല്‍സരത്തില്‍ പിടിമുറുക്കി. ഡോസ് സാന്റോസ് തന്നെയാണ് ഈ ഗോളിനും വഴിമരുന്നിട്ടത്. നോര്‍ത്ത് ഈസ്റ്റ് ക്ലിയര്‍ ചെയ്ത പന്ത് സാന്റോസിനാണ് ലഭിച്ചത്. ഡിഫന്റര്‍മാര്‍ക്കിടയിലൂടെ സാന്റോസ് കൈമാറിയ പാസ് ബോക്‌സിനുള്ളില്‍ വച്ച് ഗ്രൗണ്ട് ഷോട്ടിലൂടെ മുള്‍ഡര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Top