ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ പ്രതിഷേധവുമായി ജൂനിയര്‍ ഗുസ്തി താരങ്ങള്‍

ല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ പ്രതിഷേധവുമായി ജൂനിയര്‍ ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ സമരം നയിച്ച ബജ്റംഗ് പൂനിയ, സാക്ഷി മാലിക്ക്, വിനേഷ് ഫോഘട്ട് എന്നീ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. ഉത്തര്‍ പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള മുന്നോറോളം ജൂനിയര്‍ താരങ്ങളാണ് ജന്തര്‍ മന്ദിറിലെത്തിയത്. ഛപ്രൗലിയിലെ ആര്യ സമാജ് അഖാര, നരേലയിലെ വിരേന്ദര്‍ റെസ്‌ലിങ് അക്കാദമി എന്നിവിടങ്ങളിലെ താരങ്ങളാണ് പ്രതിഷേധത്തിനെത്തിയവരില്‍ കൂടുതലും.

തങ്ങളുടെ പരിശീലനങ്ങളും ടൂര്‍ണമെന്റുകളും നടക്കാതെ പോകുന്നതിന്റെ കാരണം മുന്‍നിര താരങ്ങളാണെന്ന ഗുരുതര ആരോപണവും ജൂനിയര്‍ താരങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ദേശീയ ഗുസ്തി ഫെഡറേഷനെതിരായ നടപടികളെ തുടര്‍ന്ന് 2023 ജനുവരി മുതല്‍ ദേശീയ ക്യാമ്പുകളും മത്സരങ്ങളും നടന്നിരുന്നില്ല. നിലവില്‍ അഡ്-ഹോക് പാനലാണ് ഫെഡറേഷന്‍ നിയന്ത്രിക്കുന്നത്. അഡ്-ഹോക് പാനലിനെ പിരിച്ചുവിട്ട് ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിക്ക് ചുമതല കൈമാറണമെന്നും ജൂനിയര്‍ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, ബ്രിജ് ഭൂഷണിന്റെ ഭീഷണി തുടരുന്നതായി സാക്ഷി മാലിക്ക് ആരോപിച്ചു. വിട്ടിലെ ഒരാള്‍ക്കെതിരെ കേസെടുക്കാന്‍ പോകുന്നുവെന്ന് അമ്മയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചതായും സാക്ഷി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്ന ആവശ്യവും സാക്ഷി ഉന്നയിച്ചിട്ടുണ്ട്.

യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങിന്റെ (യുഡബ്ല്യുഡബ്ല്യു) ഇടപെടലും ജൂനിയര്‍ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മൂന്ന് താരങ്ങളില്‍ നിന്ന് ഗുസ്തിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമാണ് താരങ്ങള്‍ ഉയര്‍ത്തിയത്. ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ സാക്ഷിക്കും വിനേഷിനും ബജ്റംഗിനും രാജ്യവ്യാപക പിന്തുണ ലഭിച്ച അതേ ജന്തര്‍ മന്ദിറിലാണ് മൂവര്‍ക്കുമെതിരായ മുദ്രാവാക്യങ്ങള്‍ ഇന്ന് മുഴങ്ങിയത്.

Top