ജൈന വിശ്വാസികളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്ത് ശിവസേന മുഖപത്രം സാമ്‌ന

മുംബൈ: ജൈന മതവിശ്വാസികളെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. ജൈന മതവിശ്വാസികളുടെ ഉല്‍സവത്തോട് അനുബന്ധിച്ച് മുംബൈയില്‍ മാംസാഹാരം നിരോധിച്ച നടപടിക്കെതിരെ സാമ്‌ന അതിരൂക്ഷമായി പ്രതികരിച്ചു.

മുഖപ്രസംഗത്തിലൂടെ ശിവസേന ജൈന വിശ്വാസികളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മുസ്‌ലിംകള്‍ക്ക് പോകാന്‍ പാക്കിസ്ഥാനെങ്കിലുമുണ്ടെന്നും ജൈനര്‍ എങ്ങോട്ടു പോകുമെന്നുമായിരുന്നു ശിവസേനയുടെ ഭീഷണി.

മണ്ണിന്റെ മക്കളെക്കൊണ്ട് അത്തരം ആവശ്യങ്ങള്‍ ഉന്നയിപ്പിക്കരുതെന്നും അങ്ങനെയൊരു ഘട്ടം വന്നാല്‍ അതിനു വേണ്ടി ഇറങ്ങിത്തിരിക്കുമെന്നും സാമ്‌നയിലെ മുഖപ്രസംഗം വ്യക്തമാക്കുന്നു.

ജൈനമതക്കാരുടെ ആഘോഷമായ പര്യൂഷന്‍ പര്‍വയുടെ ഭാഗമായി ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മാംസാഹാരങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതാണ് ശിവസേനയെ ചൊടിപ്പിച്ചത്. മഹാരാഷ്ട്രക്കാര്‍ക്കിടയില്‍ സാഹോദര്യത്തോടെയും സമാധാനത്തോടെയും വേണം ജീവിക്കാന്‍ എന്ന നിര്‍ദേശവും ശിവസേന നല്‍കുന്നു.

1992 93 കാലത്തെ കലാപത്തില്‍ മഹാരാഷ്ട്രയില്‍ ജൈനമതക്കാരെ സംരക്ഷിച്ചത് ശിവസേനയാണെന്ന കാര്യം മറക്കരുതെന്നും ഓര്‍മപ്പെടുത്തുന്നുണ്ട്. ഇതിനു നന്ദിപറയാന്‍ ബാല്‍ താക്കറെയുടെ വസതിയായ മാതോശ്രീയുടെ മുന്നില്‍ ജൈനര്‍ ക്യൂ നില്‍ക്കുകയായിരുന്നു. മാഹാരാഷ്ട്രയില്‍ ശത്രുത വളര്‍ത്തിയാല്‍ നിങ്ങളുടെ സാമ്പത്തിക സാമ്രാജ്യം ഇല്ലാതക്കുമെന്നും മുഖപ്രസംഗത്തില്‍ ഭീഷണിപ്പെടുത്തുന്നു.

Top