കുവൈറ്റ് സിറ്റി ; ഇസ്രയെലിനെ ശക്തമായി പ്രതിരോധിക്കാൻ കുവൈറ്റ് . ഇസ്രായേലിനെ പിന്തുണയക്കുകയോ ഇസ്രയേലുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്താല്‍ കുവൈറ്റില്‍ തടവും വന്‍തുക പിഴയും ശിക്ഷ . ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഇതുമായി ബന്ധപ്പെട്ട കരട് ബില്ലിന് കുവൈറ്റ് പാര്‍ലമന്റ് അംഗീകാരം നല്‍കിയതോടെയാണിത്.
പാര്‍ലമെന്റ് അംഗങ്ങളായ അദ്‌നാന്‍ അബ്ദുല്‍ സമദ്, ഹിഷാം അല്‍ സാലിഹ്, അലി അല്‍ ഖത്താന്‍, അഹ്ദമ് അല്‍ ഹമദ്, ഖലീല്‍ അല്‍ സാലിഹ് എന്നീ അഞ്ചു പേര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മുമ്പാകെ കരട് ബില്ല് അവതരിപ്പിച്ചിരുന്നു. ഈ ബില്ലിനാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഇതുപ്രകാരം ഇസ്രയേലിനെ പിന്തുണയ്ക്കുന്നവര്‍ക്കും ആ രാജ്യവുമായി നേരിട്ടോ അല്ലാതെയോ ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കും. അതോടൊപ്പം ഇസ്രയേല്‍ കമ്പനികളുമായി വ്യാപാരത്തിലേര്‍പ്പടുന്നതിനും കുവൈറ്റില്‍ താമസിക്കുന്ന സ്വദേശിയോ വിദേശിയോ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതിനും വിലക്കുണ്ട്. ഇസ്രയേലിനോട് ഒരു രീതിയിലുള്ള സഹതാപവും പാടില്ലെന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്. എന്നാല്‍ ഓരോ കുറ്റത്തിനും എത്ര കാലമാണ് തടവെന്നും എത്രയാണ് പിഴയെന്നും തീരുമാനിച്ചിട്ടില്ല.