ചണ്ഡിഗഡ്: ഹരിയാനയിലെ ഫരിദാബാദില്‍ ജാതിയുടെ പേരിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് നാലംഗ കുടുംബത്തെ ജീവനോടെ കത്തിച്ചു. പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു. മാതാപിതാക്കളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഹരിയാനയിൽ ഡൽഹിക്കടുത്തുള്ള ഫരീദാബാദിലെ ബല്ലഭ്ഗഡിൽ സൺപേഡിൽ പുലർച്ചെ മൂന്നരയോടെയാണു സംഭവം.
പുലർച്ചെയായതിനാൽ കുടുംബം ഉറക്കത്തിലായിരുന്നു. കുറച്ചാളുകൾ വീട്ടിൽ കയറിയാണ് അതിക്രമം നടത്തിയത്. വീട്ടിൽ കടന്ന അക്രമികൾ കുടുംബത്തെ മർദിച്ച ശേഷമാണ് പെട്രോൾ ഒഴിച്ചു കത്തിച്ചത്. നാട്ടുകാരാണ് തീകെടുത്തി ഇവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെങ്കിലും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചേക്കുമെന്നും സൂചനയുണ്ട്.
ബല്ലഭ്ഗഡ് ഡിസിപി ഭൂപീന്ദർ സിങ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നതായി അദ്ദേഹം അറിയിച്ചു. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.