ജമ്മുകശ്മീരില്‍ മാട്ടിറച്ചി വില്‍പന നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മാട്ടിറച്ചി വില്‍പന നിരോധിച്ചു കൊണ്ട് ജമ്മുകശ്മീര്‍ ഹൈക്കോടതി ഉത്തരവിറക്കി. പരിമോക്ഷ് സേഥ് എന്ന അഭിഭാഷകന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ധീരജ് സിങ് ഥാക്കൂര്‍,ജസ്റ്റിസ് ജനക് രാജ് കോട്ട്‌വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

പശു, കാള, പോത്ത്, എരുമ തുടങ്ങിയ മൃഗങ്ങളെ കൊല്ലുന്നത് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വ്യാപകമാണെന്നും ഇത് ചില വിഭാഗങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പൊതു താല്‍പര്യ ഹര്‍ജി.

ജമ്മുകശ്മീരിന് മാത്രം ബാധകമായ റണ്‍ബീര്‍ പീനല്‍ കോഡ് 298 എ വകുപ്പ് പ്രകാരവും 298ബി പ്രകാരവും ഇത്തരം മൃഗങ്ങളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൃത്യമായ സത്യവാങ്മൂലം നല്‍കാനും കശ്മീര്‍ ഡിവിഷണല്‍ കമ്മീഷണറോട് നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന പോലീസ് മേധാവിക്കും കോടതി നിര്‍ദ്ദേശം നല്‍കി.

നേരത്തെ തന്നെ ഗോവധ നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ജമ്മു കശ്മീര്‍. ഇതിന് പുറമെയാണ് ഇപ്പോള്‍ മറ്റ് മാട്ടിറച്ചികളും നിരോധിച്ചത്.

മാഹാരാഷ്ട്രയാണ് ഇതിന് മുമ്പ് മാട്ടിറച്ചി നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനം. മഹാരാഷ്ട്രയില്‍ ഗോമാംസം വില്‍ക്കുന്നതും കൈവശംവെക്കുന്നതും കയറ്റുമതിചെയ്യുന്നതുമൊക്കെ ജാമ്യമില്ലാക്കുറ്റമാണ്. അഞ്ചുവര്‍ഷംവരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കും. എന്നാല്‍ മഹാരാഷ്ട്രയില്‍ പോത്തിറച്ചിക്ക് നിരോധനമില്ല.

Top