ചാണ്ടി-ചെന്നിത്തല ചക്രവ്യൂഹം പൊളിയുന്നു; സുധീരന്റെ നീക്കം രാഹുലിന്റെ മനസറിഞ്ഞ്‌

ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കൊണ്ടുവരുന്ന പരിഷ്‌ക്കാരങ്ങളും നടപടികളും എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മനസറിഞ്ഞ്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെക്കലാവില്ലെന്നും കഴിവുകള്‍ നിര്‍ണയിച്ചാകുമെന്ന ശക്തമായ സന്ദേശമാണ് ഹൈക്കമാന്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും നല്‍കിയത്.

പുന:സംഘടനയില്‍ വിട്ടുവീഴ്ചവേണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ സുധീരന്‍ പ്രയോഗിച്ചത്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനെ മാറ്റാന്‍ കെ.പി.സി.സി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതും ഹൈക്കമാന്റിന്റെ മനസറിഞ്ഞാണ്.

പ്രതിഭാ നിര്‍ണയ പരീക്ഷ നടത്തി കഴിവുകള്‍ പരിശോധിച്ചുമാത്രം അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് രാഹുല്‍ ഗാന്ധി സുധീരനും നല്‍കിയിട്ടുള്ളത്. ഇത് ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും കനത്ത തിരിച്ചടിയാണ്.

സ്ഥാനാര്‍ത്ഥികളെ ഗ്രൂപ്പുകള്‍ വീതംവെക്കുന്നത് നടക്കില്ലെന്ന് സുധീരന്‍ കെ.പി.സി.സി യോഗത്തില്‍ തുറന്നടിച്ചതും ഇവരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കഴിവുനോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കണമെന്ന് രാഹുല്‍ഗാന്ധി നിര്‍ദ്ദേശം നല്‍കിയെങ്കിലും അത് പൂര്‍ണ്ണമായും അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും നടപ്പാക്കിയിരുന്നില്ല. എങ്കിലും രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലാണ് വിദ്യാര്‍ത്ഥി, യുവനേതാക്കളായ ഹൈബി ഈഡന്‍, വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, ഐ.സി ബാലകൃഷ്ണന്‍, ജയലക്ഷ്മി എന്നിവര്‍ക്ക് സീറ്റ് ലഭിച്ചത്. ഇവര്‍ വിജയിച്ച് എം.എല്‍.എമാരുമായി.

പഞ്ചായത്തംഗമായി മാത്രം പ്രവര്‍ത്തിച്ച് പരിചയമുണ്ടായിരുന്ന ആദിവാസി സമൂഹത്തില്‍ നിന്നുള്ള ജയലക്ഷ്മിക്ക് രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രി സ്ഥാനം നല്‍കിയത്.

മുതിര്‍ന്ന എ ഗ്രൂപ്പ് നേതാവ് എം.എം ഹസനെ തഴഞ്ഞാണ് ആലുവയില്‍ യുവ നേതാവ് അന്‍വര്‍ സാദത്തിനു സീറ്റ് നല്‍കിയത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായ ടി. സിദ്ദിഖിന് ബേപ്പൂരില്‍ സീറ്റ് നല്‍കണമെന്ന ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തം രാഹുല്‍ഗാന്ധി തഴയുകയും ചെയ്തു.

ഇത്തവണ രാഹുല്‍ ഗാന്ധിയുടെ മനസറിയുന്ന സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായതിനാല്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഇടപെടല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നടക്കില്ല.

സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.പി.സി.സി പ്രസിഡന്റായ സുധീരനൊപ്പമാണ്. രാഹുല്‍ഗാന്ധിയുടെ നോമിനിയായാണ് സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായത്. സുധീരനെ വെട്ടാന്‍ വൈരം മറന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ച് ജി. കാര്‍ത്തികേയന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും ഹൈക്കമാന്റ് അത് അംഗീകരിച്ചിരുന്നില്ല.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പുകള്‍ക്ക് ഇടപെടാനാവില്ലെന്ന് വന്നാല്‍ കോണ്‍ഗ്രസിലെ ശക്തരായ ഗ്രൂപ്പുനേതാക്കള്‍പോലും പാര്‍ട്ടി നേതൃത്വത്തിനൊപ്പം നില്‍ക്കുമെന്നാണ് ഹൈക്കമന്റ് വിലയിരുത്തല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയും സുധീരന്റെ നിലപാടിനൊപ്പമാണ്.

സംസ്ഥാനത്ത് ജനസ്വാധീനമുള്ള യഥാര്‍ത്ഥ കോണ്‍ഗ്രസ് നേതാക്കളെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന ‘അഭിപ്രായ സര്‍വ്വേയും’ ഇക്കാര്യത്തില്‍ നേതൃ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകള്‍ക്ക് നിര്‍ണ്ണായകമാകും.

Top