ചന്ദ്രബോസ് വധം; മൊഴി മാറ്റിയത് നിസാമിന്റെ സഹോദരന്റെ ഭീഷണിയെ തുടര്‍ന്നെന്ന് അനൂപ്

അയ്യന്തോള്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊലക്കേസിന്റെ വിചാരണവേളയില്‍ തിങ്കളാഴ്ച മൊഴിമാറ്റിപ്പറഞ്ഞ ഒന്നാം സാക്ഷി അനൂപ് ഇന്ന് വീണ്ടും മൊഴിമാറ്റി പ്രോസിക്യൂഷന് അനുകൂലമായ മൊഴിനല്‍കി. മൊഴി മാറ്റിയത് നിസാമിന്റെ സഹോദരന്‍ റസാഖ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ്. സത്യം കോടതിയില്‍ ബോധിപ്പിക്കണമെന്ന് ഭാര്യ നിര്‍ബന്ധിച്ചതായും അനൂപ് കോടതിയെ അറിയിച്ചു.

നേരത്തെ നല്‍കിയ രഹസ്യമൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും തിങ്കളാഴ്ച പറഞ്ഞത് കളവാണെന്നും അനൂപ് വിചാരണയുടെ രണ്ടാം ദിവസമായ ഇന്ന് വിചാരണക്കോടതി മുമ്പാകെ മൊഴി നല്‍കി.

പോലീസിന്റെ സമ്മര്‍ദ്ദം മൂലമാണ് മൊഴി മാറ്റിപ്പറഞ്ഞതെന്ന് തിങ്കളാഴ്ച അനൂപ് വിചാരണക്കോടതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അനൂപ് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ച് കൂറുമാറിയതായി പ്രഖ്യാപിക്കുകയും തുടര്‍നടപടികള്‍ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ന് വീണ്ടും നാടകീയമായി അനൂപ് തന്റെ പഴയമൊഴിയിലേക്ക് മാറിയത്.

മൊഴിമാറ്റിയ അനൂപിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മൊഴിമാറ്റിപ്പറഞ്ഞ് കോടതിയില്‍ നിന്നിറങ്ങിയ അനൂപിന് കോടതി വളപ്പില്‍ വെച്ച് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു.

മൊഴിമാറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ താന്‍ അപമാനിതനായെന്നും ഈ ദുഷ്‌പേരൊഴിവാക്കി എല്ലാറ്റില്‍ നിന്നും മോചിതനാകണമെന്നും അതിനാലാണ് ഇപ്പോള്‍ സത്യം പറയുന്നതെന്നും അനൂപ് പറഞ്ഞു.

അനൂപ് മൊഴിമാറ്റിയതോടെ വീണ്ടും സാക്ഷിവിസ്താരം ആദ്യം മുതല്‍ ആരംഭിച്ചിരിക്കുകയാണ്. സൂത്രണം ചെയ്യുന്നതാണോ എന്ന സംശയവുമുണര്‍ന്നിട്ടുണ്ട്.

Top