ഗുജറാത്ത് വിഷമദ്യ ദുരന്തം: മരണം 40 ആയി

ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 40 ആയി. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുകയാണ്. മരിച്ചവരിൽ 31 പേർ ബോട്ടാഡിയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണെന്നും ഒൻപത് പേർ അഹമ്മദാബാദ് ജില്ലയിലെ ധൻധുക താലൂക്കിൽ നിന്നുള്ളവരാണെന്നും ബോട്ടാഡ് പോലീസ് പറഞ്ഞു. 50ഓളം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തു.

തിങ്കളാഴ്ച പുലർച്ചെ ബോട്ടാഡിലെ റോജിദ് ഗ്രാമത്തിലും മറ്റ് ചുറ്റുമുള്ള ഗ്രാമങ്ങളിലും താമസിക്കുന്ന ചിലരെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് വിശമദ്യ ദുരന്തം പുറത്തുവരുന്നത്. വിഷമദ്യ വിൽപ്പനയുണ്ടെന്ന് രേഖാമൂലം പരാതി നൽകിയിട്ടും അവയെല്ലാം പോലീസ് അവഗണിച്ചതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. സംഭവത്തിൽ 14 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ മിക്കവരേയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സമ്പൂർണ്ണ മദ്യ നിരോധനമുള്ള സംസ്ഥാനത്താണ് ഇത്രയും വലിയ വിഷമദ്യ ദുരന്തമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലുള്ള പലരുടേയും നില അതീവ ഗുരുതരമാണ്. ഇരകൾ മീഥൈൽ ആൽക്കഹോൾ കഴിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും മുതിർന്ന ഐപിഎസ് ഓഫീസർ സുഭാഷ് ത്രിവേദിയുടെ നേതൃത്വത്തിൽ ഗുജറാത്ത് ആഭ്യന്തര വകുപ്പ് മൂന്നംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

Top