കോപ്പ അമേരിക്ക: സഡന്‍ഡെത്തില്‍ കൊളംബിയ വീണു; അര്‍ജന്റീന സെമിയില്‍

സാന്റിയാഗോ: സഡന്‍ഡെത്തില്‍ കൊളംബിയയെ കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്കന്‍ ഫുട്‌ബോളിന്റ സെമിഫൈനലില്‍ കടന്നു. നിശ്ചിത സമയത്തും പെനല്‍റ്റി ഷൂട്ടൗട്ടിലും ഇരുടീമുകളും സമനിലയിലായതോടെയാണ് സഡന്‍ഡെത്തിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ 4-4 ന് സമനിലനിലയിലായി. തുടര്‍ന്ന് സഡന്‍ഡെത്തില്‍ ടെവസാണ് അര്‍ജന്റീനയുടെ വിജയം ഉറപ്പിച്ചത് (സ്‌കോര്‍: 5-4).

നിശ്ചിത സമയത്ത് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കൊളംബിയയുടെ പരുക്കന്‍ കളിയും മെസിയുടെ ഭാഗ്യക്കുറവും അര്‍ജന്റീനയുടെ വിജയം ഡന്‍ഡെത്ത് വരെ കാത്തിരിക്കേണ്ടി വന്നു.

ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ സൗന്ദര്യത്തെ തീര്‍ത്തും തകര്‍ക്കുന്ന പ്രകടനമാണ് കൊളംബിയ പുറത്തെടുത്തത്. ഈ കോപ്പയിലെ ഏറ്റവും പരുക്കന്‍ ടീം കൊളംബിയയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതായിരുന്നു അര്‍ജന്റീനയ്‌ക്കെതിരായ മല്‍സരം. 94 മിനിറ്റ് കളിയില്‍ 22 തവണയാണ് കൊളംബിയ ഫൗള്‍ ചെയ്തത്.

61 ശതമാനം കളിയും അര്‍ജന്റീനയുടെ ഭാഗത്തായിരുന്നു. കൊളംബിയന്‍ ഗോള്‍ മുഖത്ത് ആറു തവണ ആക്രമണം നടത്തിയെങ്കിലും കൊളംബിയന്‍ ഗോള്‍കീപ്പറും പ്രതിരോധവുമാണ് അര്‍ജന്റീനയുടെ അവസരങ്ങള്‍ തടഞ്ഞത്. എന്നാല്‍ രണ്ടാം പകുതിയില്‍ 61ാം മിനിറ്റില്‍ ഒരു തവണ മാത്രമാണ് കൊളംബിയ മുന്നേറ്റം നടത്തിയത്.

അര്‍ജന്റീനയ്ക്ക് ആറോളം കോര്‍ണറുകള്‍ ലഭിച്ചെങ്കിലും കൊളംബിയയുടെ പരുക്കന്‍ പ്രതിരോധം മെസിയേയും സംഘത്തേയും പിടിച്ചുകെട്ടി. കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ പുറത്തെടുത്ത പരുക്കന്‍ കളി തന്നെയാണ് കൊളംബിയ ഇന്നും പരീക്ഷിച്ചത്. ഈ മല്‍സരത്തില്‍ ഒന്‍പത് മഞ്ഞ കാര്‍ഡാണ് റഫറി പുറത്തെടുത്തത്.

ചൊവ്വാഴ്ച നടക്കുന്ന സെമിയില്‍ ബ്രസീല്‍-പരാഗ്വെ മത്സരത്തിലെ വിജയികളെയാണ് അര്‍ജന്റീന നേരിടുക.

Top