കൊടിമരത്തില്‍ രാസവസ്തു; ദേവസ്വം അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചു; പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ കൊടിമരത്തില്‍ രാസ വസ്തു ഒഴിച്ച സംഭവത്തില്‍ ദേവസ്വം അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

പൊലീസ് അധികൃതരില്‍ നിന്ന് കേസ് സംബന്ധിച്ച് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സന്നിധാനവും പരിസരവും ദേവസ്വത്തിന്റെ അധീനതയിലായതിനാല്‍ സുരക്ഷാ കാര്യങ്ങളില്‍ അടക്കം ദേവസ്വം അധിക്യതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. കേസില്‍ പിടിയിലായ ആന്ധ്രാ സ്വദേശികള്‍ വിശ്വാസത്തിന്റെ ഭാഗമായാണ് കൊടിമരത്തില്‍ പാദരസം ഒഴിച്ചതെന്നാണ് പൊലീസ് വിശദീകരിച്ചത് ‘ എന്നാല്‍ ഇത്തരം ആചാരം ആന്ധ്രയില്‍ ഇല്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം 25നാണ് ശബരിമലയില്‍ പുതിയ സ്വര്‍ണ കൊടിമരത്തിന്റെ പ്രതിഷ്ട നടന്നത്. ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയില്‍ രാസവസ്തു ഒഴിച്ച് കേടു വരുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Top