കൈക്കൂലി ആവശ്യപ്പെട്ടു; തഹസീല്‍ദാറുടെ കാറില്‍ പോത്തിനെ കെട്ടി കര്‍ഷകന്റെ പ്രതിഷേധം

ഭോപ്പാല്‍: കുടുംബസ്വത്ത് ഭാഗം വെക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട കൈക്കൂലി നല്‍കാന്‍ ഇല്ലാത്ത കര്‍ഷകന്‍ പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ട് പ്രതിഷേധിച്ചു.

മധ്യപ്രദേശിലെ വിദിഷ ജില്ലിലെ സിരോഞ്ചിയിലാണ് വ്യത്യസ്തമായൊരു പ്രതിഷേധവുമായി കര്‍ഷകന്‍ രംഗത്തെത്തിയത്.

പതരിയ ഗ്രാമവാസിയായ ഭുപട് രഘുവംശി എന്ന കര്‍ഷകന്‍ ഏഴുമാസങ്ങള്‍ക്ക് മുമ്പായിരുന്നു കുടുംബസ്വത്തായി ലഭിച്ച ഭൂമി ഭാഗം വെക്കുന്നതിനായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, തഹസീല്‍ദാര്‍ വേണ്ട നടപടി സ്വീകരിച്ചില്ല.

25,000 രൂപയാണ് നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിനായി തഹസീല്‍ദാര്‍ ആവശ്യപ്പെട്ടതെന്നും ഇത് നല്‍കാന്‍ കഴിയാത്തതിനാലാണ് പ്രതിഷേധസൂചകമായി തന്റെ പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ടതെന്നും രഘുവംശി പറഞ്ഞു.

അതേസമയം, സാധാരണരീതിയില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നുമാസത്തെ കാലയളവ് വേണ്ടി വരുമെന്നും കാലതാമസം നേരിട്ടത് തന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ കൊണ്ടല്ലെന്നും വില്ലേജ് അക്കൗണ്ടന്റിന്റെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണെന്നും തഹസീല്‍ദാര്‍ സിദ്ധാന്ത് സിങ് സിങ്‌ല പറഞ്ഞു. കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന്, മുഖ്യമന്ത്രി കമല്‍നാഥിന്റെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് തഹസീല്‍ദാറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും വില്ലേജ് അക്കൗണ്ടന്റിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Top