അമ്പും വില്ലുമായെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി അധ്യാപകനെ വധിച്ചു

ബാഴ്‌സലോണ: അമ്പുംവില്ലും കത്തിയും പിക്കാക്‌സും പിന്നെ ഒരുചാക്ക് ആക്രി ആയുധങ്ങളുമായി സ്‌കൂളിലെത്തിയ മാനസികരോഗിയായ പതിമ്മൂന്നുകാരന്‍ അധ്യാപകനെ വധിച്ചു. ആബേല്‍ മാര്‍ട്ടിനെസ് (35) ആണു മരിച്ചത്. റഗുലര്‍ അധ്യാപകന്‍ അവധിയിലായതിനു പകരമെത്തിയതായിരുന്നു ആബേല്‍. കഴിഞ്ഞദിവസം രാവിലെ 9.20നാണു സംഭവം.

ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകനു നേര്‍ക്കു യാതൊരു പ്രകോപനവുമില്ലാതെ മത്സ്യംപിടിക്കുന്ന എറ്റു വില്ലുകൊണ്ടു അമ്പെയ്യുകയായിരുന്നു വിദ്യാര്‍ത്ഥിയായ ജൊവാന്‍ ഫസ്റ്റര്‍. ജൊവാന്‍ മറ്റൊരു സ്‌കൂളില്‍ നിന്ന് സംഭവം നടന്ന ഹൈസ്‌കൂളിലെത്തിയിട്ട് 10ദിവസം മാത്രമേ ആയിട്ടുള്ളു.

സ്‌കൂളില്‍ മറ്റുകുട്ടികളും അധ്യാപകരും ഭയന്നു വിറച്ചുനിന്നപ്പോള്‍ സ്‌നേഹപൂര്‍വം സമീപിച്ച കായികാധ്യാപകന്‍ ഡേവിഡ് ജുറാദോ കുട്ടിയെ അനുനയിപ്പിച്ചു. വില്ലുമായി നിന്ന കുട്ടിയുടെ അടുത്തേക്കു ചെന്ന ഡേവിഡ് കുട്ടിയെ അനുനയിപ്പിച്ചു വില്ലും പിന്നീട് കത്തിയും മറ്റ് ആയുധങ്ങളും ദൂരേയ്ക്ക് എറിയാന്‍ പ്രേരിപ്പിച്ചു. ആദ്യം അല്പം മടിച്ചെങ്കിലും ഓരോന്നായി അധ്യാപകന്റെ മുന്നിലേക്ക് ഇട്ടു.

25 അധ്യാപകരുടെ പേരെഴുതിയ കടലാസ് കുട്ടിയുടെ കൈവശമുണ്ടായിരുന്നു. ഏറെ വൈകാതെ സംഭവസ്ഥലത്തെത്തിയ പോലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു. ബാഴ്‌സിലോണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ജൊവാന്‍ ഇപ്പോള്‍. 14വയസു തികഞ്ഞിട്ടില്ലാത്തതിനാല്‍ കേസ് ചാര്‍ജ് ചെയ്യാനാവില്ല.

Top