കഴിച്ചത് ബീഫല്ല,ഉള്ളിക്കറി; വിവാദങ്ങള്‍ക്ക് മറുപടിയുമായി കെ.സുരേന്ദ്രന്‍

കോട്ടയം: സംസ്ഥാനത്ത് ബീഫ് വിവാദം ഏറെ ചര്‍ച്ചയായിരിക്കുന്ന സമയത്ത് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സുരേന്ദ്രനും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രം ‘ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ്’ എന്നുപറഞ്ഞ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

പശുവിനൊപ്പം നില്‍ക്കുന്ന ചിത്രത്തോടെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സുരേന്ദ്രന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തന്റെ ജീവിതത്തില്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്നും ഹോട്ടലില്‍ ഇരുന്ന ഉള്ളിക്കറി കഴിക്കുന്നതിന്റെ ചിത്രം ബീഫാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയായിരുന്നെന്നും കെ. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പറയുന്നു.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ.

ഇതു പോലെ ഇരുപതു പശുക്കളെ എന്റെ വീട്ടില്‍ വളര്‍ത്തി പരിപാലിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണ സമയത്തെന്നോ തട്ടുകടയില്‍ നിന്നും വാങ്ങിക്കഴിച്ച ഉള്ളിക്കറിയും പൊറോട്ടയും സോഷ്യല്‍ മീഡിയയില്‍ ‘ബീഫ് കഴിക്കുന്ന കേരളത്തിലെ ബി ജെ പി നേതാവ്’ എന്നു പറഞ്ഞു ഡെല്‍ഹി വരെ വൈറലായിരുന്നു. അതിലെ അതിശയോക്തി എന്താണെന്നു ചോദിച്ചാല്‍ ഞാന്‍ തെരഞ്ഞെടുപ്പു സമയത്ത് സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ എന്നതും ജീവിതത്തില്‍ ബീഫ് കഴിച്ചിട്ടില്ല എന്നതുമാണ്.

കേരളത്തിലെ ബീഫ് വിവാദം: ഇന്ത്യയില്‍ ബീഫ് (പശു, കാള, പശുകിടാവ്) ഇവയുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. അതില്‍ നിന്നും ബീഫ് കയറ്റുമതി നരേന്ദ്ര മോദി ഗവണ്മെന്റിന്റെ ആദ്യ വര്‍ഷം 15.4 % കൂടിയിട്ടുണ്ട് എന്ന് പറയുന്നതില്‍ സത്യമേതുമില്ല. എന്നാല്‍ എരുമ, പോത്ത്, ആട്, ചെമ്മരിയാട്, ഇവയുടെ മാംസം കയറ്റി അയക്കുന്നതില്‍ വിലക്കൊന്നുമില്ല. ഇന്ത്യയില്‍ പത്തു സംസ്ഥാനങ്ങളില്‍ മാത്രമാണ് അറവുശാല അനുവദനീയമായിട്ടുള്ളത്. ഈ സംസ്ഥാനങ്ങള്‍ക്കു മാത്രമേ ബീഫ് (മുകളില്‍ പറഞ്ഞിരിക്കുന്നവ മാത്രം, ഗോമാംസമില്ല) കയറ്റിയയക്കാന്‍ അനുമതിയുള്ളൂ. യു പി, ഡല്‍ഹി, മഹാരാഷ്ട്ര, തെലുങ്ങാന, പഞ്ചാബ്, ആന്ധ്ര പ്രദേശ്, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, നാഗാലാന്‍ഡ്, കേരള, ഇവയാണ് ആ സംസ്ഥാനങ്ങള്‍. കേരളത്തിലെ ബീഫിന്റെ മേലുള്ള അഭ്യാസങ്ങള്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലേ? ബീഫില്‍ സോളാറും ബാറും തുടങ്ങി എല്ലാ അഴിമതികളും മറച്ചു ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ഒളിച്ചുകളി മാത്രം. ജനങ്ങളെ ഇനിയും വിഡ്ഢികളാക്കാമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നെങ്കില്‍ അവര്‍ ജനങ്ങളുടെ അവബോധ/ഇഛാശക്തിയെ തരം താഴ്ത്തി കാണുന്നതുകൊണ്ടു മാത്രം.

Top