കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ കലർപ്പില്ലാത്ത മതേതരവാദിയായിരുന്നുവെന്ന് അബ്ദുൾ നാസർ മഅ്ദനി. ജയിലിലായിരുന്നപ്പോൾ അദ്ദേഹം എല്ലാവിധ നിയമ പിന്തുണയും നൽകിയെന്നും രോഗം കടുത്തപ്പോഴും തന്നോട് ക്ഷേമാന്വേഷണം നടത്തിയെന്നും മഅ്ദനി അനുസ്മരിച്ചു.
കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന തലശേരി ടൗൺഹാളിലേക്ക് രാത്രി വൈകിയും ജനങ്ങൾ ഒഴുകിയെത്തുകയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രമുഖർ കോടിയേരിക്ക് അന്തിമോപചാരമർപ്പിക്കാനെത്തി. വികാരനിർഭരമായ പല രംഗങ്ങൾക്കും ടൗൺഹാൾ ഇതിനോടകം സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് കോടിയേരിയുടെ മൃതദേഹം ടൗൺഹാളിൽ പൊതുദർശനത്തിനെത്തിച്ചത്. നാളെ മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്താണ് സംസ്‌കാരം.