കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിംഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: കല്‍ക്കരിപാടം അഴിമതി കേസില്‍ സിബിഐ കോടതി പ്രതി ചേര്‍ത്തതിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ നേരിട്ടു ഹാജരാകണമെന്ന വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘമാണു സുപ്രീം കോടതിയില്‍ മന്‍മോഹന്‍ സിംഗിനായി ഹാജരാകുന്നത്. കേസില്‍ നേരത്തെ മന്‍മോഹന്‍സിംഗിനെ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി പ്രതി ചേര്‍ത്തിരുന്നു. അദ്ദേഹത്തോട് ഏപ്രില്‍ എട്ടിനു നേരിട്ടു ഹാജരാകാന്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. മന്‍മോഹനു പുറമേ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവരോടും ഹാജരാകാനും നിര്‍ദ്ദേശമുണ്ടായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിഗ് 2009ല്‍ കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍ക്കോ കമ്പനിക്ക് അനധികൃതമായി കല്‍ക്കരിപാടങ്ങള്‍ അനുവദിച്ചെന്നായിരുന്നു കേസ്. ഇടപാടില്‍ 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍.

Top