ഓസീസിനെ പൊരുതി തോല്‍പ്പിച്ച് ഇന്ത്യ; അഡ്‌ലെയ്ഡില്‍ ചരിത്ര വിജയം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഇന്ത്യ 31 റണ്‍സിന്റെ വിജയമാണ് നേടിയത്.

പരാജയം ഒഴിവാക്കാന്‍ വേണ്ടി ഓസ്ട്രലിയ പരിശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഒരു സീരിസിന്റെ ആദ്യ ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

നേരത്തെ 323 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇറങ്ങിയ ഓസ്‌ട്രേലിയയെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ബുംറയും ഷമിയും അശ്വിനും മൂന്ന് വിക്കറ്റ് വീതം നേടി. മറ്റൊരു വിക്കറ്റ് ഇഷാന്ത് ശര്‍മക്കായിരുന്നു. ഓസ്‌ട്രേലിയന്‍ നിരയില്‍ 60 റണ്‍സ് എടുത്ത ഷോണ്‍ മാര്‍ഷും 41 റണ്‍സ് എടുത്ത പൈനും മാത്രമാണ് ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.

38 റണ്‍സുമായി നാഥന്‍ ലയണ്‍ പൊരുതി നോക്കിയെങ്കിലും ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. അവസാന വിക്കറ്റില്‍ ഹസല്‍വുഡിനെ കൂട്ടുപിടിച്ച് നാഥന്‍ ലയണ്‍ ജയത്തിനായി പൊരുതിയെങ്കിലും അശ്വിന്‍ അവസാന വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ജയം ഉറപ്പിച്ചു. മത്സരത്തില്‍ 11 താരങ്ങളെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പന്ത് ഏറ്റവും കൂടുതല്‍ കളിക്കാരെ പുറത്താക്കിയവരുടെ പട്ടികയില്‍ മുന്നിലെത്തുകയും ചെയ്തു.

Top