ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിന് തൊട്ടരികിൽ ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് 800 മീറ്റർ ഓട്ടമത്സരത്തിൽ മലയാളി താരം മുഹമ്മദ് അഫ്സലിന് വെള്ളി. ഒരു മിനിറ്റും 48 സെക്കന്റും 43 മില്ലി സെക്കന്റും സമയമെടുത്താണ് മലയാളി താരത്തിന്റെ ഫിനിഷിങ്. യോ​ഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരനായിട്ടാണ് അഫ്സൽ ഫൈനലിന് എത്തിയത്. ഇതേ ഇനത്തിൽ കസാഖിസ്ഥാൻ താരത്തിനാണ് സ്വർണം.

92 കിലോ​ഗ്രാം വിഭാ​ഗം ബോക്സിങ്ങിൽ നരേന്ദ്രർ ബെർബാൾ വെങ്കലമെഡൽ സ്വന്തമാക്കിയതാണ് 10-ാം ദിനത്തിൽ ഇന്ത്യയുടെ അവസാന മെഡൽ നേട്ടം. ഇതോടെ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 69 ആയി. 15 സ്വർണവും 26 വെള്ളിയും 28 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതുവരെ നേടി. മറ്റൊരു ചരിത്ര നേട്ടത്തിന് തൊട്ടരികിലാണ് ഇന്ത്യ. രണ്ട് മെഡലുകൾ കൂടി ലഭിച്ചാൽ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന മെഡൽനേട്ടമാകും. 2018ൽ ജക്കാർത്തയിൽ നേടിയ ഇന്ത്യ നേടിയ 70 മെഡലുകളാണ് ഏറ്റവും ഉയർന്ന നേട്ടം. മെഡൽപട്ടികയിൽ ഇന്ത്യ 4-ാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയിൽ ഒന്നാമത്.

പുരുഷന്മാരുടെ ഡെക്കാത്‌ലോണിൽ ഇന്ത്യയുടെ തേജ്വസിൻ ശങ്കർ വെള്ളി മെഡൽ സ്വന്തമാക്കി. 7666 പോയിന്റോടെയാണ് തേജ്വസിൻ ശങ്കർ വെള്ളി മെഡൽ സ്വന്തമാക്കിയത്. ദേശീയ റെക്കോർഡോടെയാണ് തേജ്വസിൻ ശങ്കറിന്റെ നേട്ടം. 49 വർഷത്തിന് ശേഷമാണ് ഈ ഇനത്തിൽ ഇന്ത്യ വെള്ളി നേടുന്നത്. പുരുഷന്മാരുടെ ട്രിപിൾ ജമ്പിൽ പ്രവീൺ ചിത്രവേൽ വെങ്കലമെഡൽ സ്വന്തമാക്കി. 16.68 മീറ്റർ ദൂരം ചാടിയാ‌ണ് ചിത്രവേലിന്റെ നേട്ടം.

Top