എസ്എസ്എല്‍സി പരീക്ഷാഫലം കുളമാക്കി; അബ്ദുറബ്ബിനെതിരെ ലീഗില്‍ പടയൊരുക്കം

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനം കുളമാക്കി സര്‍ക്കാരിനെ നാണം കെടുത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ ലീഗില്‍ പടയൊരുക്കം

റെക്കോര്‍ഡ് വേഗത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടത്തി കൈയടിവാങ്ങാന്‍ മന്ത്രി അബ്ദുറബ്ബ് നടത്തിയ നീക്കമാണ് സര്‍ക്കാരിന് തന്നെ നാണക്കേടായത്. സര്‍വത്ര ആശയക്കുഴപ്പത്തോടെ അപൂര്‍ണ്ണമായി ഫലപ്രഖ്യാപനം നടത്തുകയും ദിവസങ്ങള്‍ക്ക് ശേഷം പൂര്‍ണ്ണ ഫലപ്രഖ്യാപനം നടത്തുകയുമെന്ന നാണക്കേട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ ആദ്യത്തേതാണ്.

സോഫ്റ്റ്‌വെയര്‍ കുഴപ്പമാണെന്ന് വിദ്യാഭ്യാസ മന്ത്രിയും ഗ്രേസ് മാര്‍ക്ക് കൂട്ടാത്തതാണ് പ്രശ്‌നമെന്ന് ഡിപിഐയും വ്യത്യസ്ത അഭിപ്രായം പറഞ്ഞത് മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കി.

കോണ്‍ഗ്രസ് മന്ത്രിമാര്‍ കടുത്ത വിമര്‍ശനമാണ് അബ്ദുറബ്ബിനെതിരെ നടത്തിയത്. റബ്ബിനെ പ്രതിരോധിക്കേണ്ട മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി റബ്ബിന്റെ തുണക്കെത്തിയില്ല. സംഭവിച്ചതെന്തായാലും അത് പരിഹരിക്കാന്‍ വഴിതേടണമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

മുഖ്യമന്ത്രി അബ്ദുറബ്ബിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സെക്രട്ടറിയേറ്റിലെ ഇ-ഫയലിങ് വരെ കുറ്റമറ്റ രീതിയില്‍ നടപ്പാക്കിയ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സിനെ മന്ത്രി കുറ്റം പറഞ്ഞത് ശരിയായില്ലെന്ന് തുറന്നടിക്കുകയും ചെയ്തു.

അബ്ദുറബ്ബിന്റെ വിശദീകരണമൊന്നും മന്ത്രിസഭാ യോഗം പരിഗണിച്ചതുമില്ല. ഇതിനിടെ മന്ത്രി ഫലപ്രഖ്യാപനം നടത്തിയതിനെ വിമര്‍ശിച്ച് ലീഗ് എംഎല്‍എ കെ.എന്‍.എ ഖാദര്‍ ലേഖനവും എഴുതി. അബ്ദുറബ്ബിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് ലേഖനം.

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സഹോദരീ പുത്രനാണ് അബ്ദുറബ്ബ്. കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷണയിലാണ് ഇത്തവണ മുന്‍ മന്ത്രി കെ.കുട്ടിഅഹമ്മദ്കുട്ടിക്ക് പോലും സീറ്റ് നല്‍കാതെ അബ്ദുറബ്ബിനെ തിരൂരങ്ങാടി മണ്ഡലത്തില്‍ മത്സരിപ്പിച്ച് മന്ത്രിയാക്കിയത്.

അബ്ദുറബ്ബിന്റെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തിന് അബ്ദുസമദ് സമദാനി എംഎല്‍എയും താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ മാത്രം പിന്‍ബലത്തിലാണ് മന്ത്രി സ്ഥാനം അബ്ദുറബ്ബിന് ലഭിച്ചത്.

പുതിയ വിവാദത്തില്‍ അബ്ദുറബ്ബിനെതിരെ ലീഗില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. കെ.എന്‍.എ ഖാദര്‍, അബ്ദുസമദ് സമദാനി, ടി.എ അഹമ്മദ് കബീര്‍ എന്നിവരെല്ലാം റബ്ബിനോട് മാനസിക അകല്‍ച്ചയുള്ളവരാണ്. അബ്ദുറബ്ബിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ അദ്ദേഹത്തിന്റെ രക്ഷക്ക് ഈ നേതാക്കളാരും രംഗത്തിറങ്ങാറില്ല.

Top