എസ്എഫ്‌ഐയെ തകര്‍ക്കാന്‍ യുവജന കമ്മീഷന്‍ നീക്കം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിരുദ കോഴ്‌സ് മാറ്റണമെന്ന ശുപാര്‍ശ എസ്എഫ്‌ഐയെ തകര്‍ക്കാന്‍. യുഡിഎഫിന്റെ നേതൃത്വത്തിലുളള യുവജന കമ്മീഷനാണ് ബിരുദകോഴ്‌സ് കോളേജില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയോടും വിദ്യാഭ്യാസമന്ത്രിയോടും ശുപാര്‍ശ ചെയ്തത്. യുവജന കമ്മീഷന് ഇടപെടാന്‍ അധികാരമില്ലാത്ത മേഖലയില്‍ കടന്നുകയറി ഇത്തരമൊരു ശുപാര്‍ശ ചെയ്തത് എസ്എഫ്‌ഐ കുത്തക തകര്‍ക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ്.

കേരളത്തില്‍ എസ്എഫ്‌ഐയുടെ ഏറ്റവും ശക്തമായ കോട്ടയാണ് തലസ്ഥാന നഗരത്തിലെ ഈ കോളേജ്. എസ്എഫ്‌ഐയുടെ ഈ ശക്തിദുര്‍ഗം തകര്‍ക്കാന്‍ പല അടവുകളും യുഡിഎഫ് സര്‍ക്കാരും കെഎസ്‌യു ഉള്‍പ്പെടെയുള്ള സംഘടനകളും നടത്തിയിരുന്നു. മാധ്യമങ്ങളെ ഉപയോഗിച്ച്  അപകീര്‍ത്തികരമായ വാര്‍ത്തകളും പടച്ചു. യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം പൊലീസിനെ കയറൂരിവിട്ടും കാമ്പസിലെ എസ്എഫ്‌ഐയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഏറ്റവും ഒടുവില്‍ കോളേജിലെ ഏതാനും പെണ്‍കുട്ടികളെയും വിദ്യാര്‍ത്ഥികളെയും ഉപയോഗിച്ച് എസ്എഫ്‌ഐക്കെതിരെ പ്രചാരണം നടത്തി. എന്നാല്‍ ഇതെല്ലാം പരാജയപ്പെടുത്തി എസ്എഫ്‌ഐ ഇക്കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി.

ക്യാമ്പസില്‍ എസ്എഫ്‌ഐയുടെ ശക്തി ബിരുദ വിദ്യര്‍ത്ഥികളാണ്. ഇതിനാലാണ് ഈ വിഭാഗത്തെ അടര്‍ത്തി മാറ്റണമെന്ന് ശുപാര്‍ശ ചെയ്തത്. ബിരുദാനന്തര ബിരുദ കോഴ്‌സുകളെയും ഗവേഷണത്തെയും ബാധിക്കുന്നതിനാലാണത്രെ ഇത്. നേരത്തെ പ്രീഡിഗ്രി കോഴ്‌സ് നിര്‍ത്തലാക്കിയപ്പോള്‍ തന്നെ കോളേജുകളുടെ ശക്തി ക്ഷയിച്ചിരുന്നു. ഇനി ഡിഗ്രി കോഴ്‌സു കൂടെ ഒഴിവാക്കിയാല്‍ കോളേജ് മരിച്ചതിന് തുല്യമാകും.
ഇത്തരമൊരു ശുപാര്‍ശ നല്‍കുന്നതിന് യുവജന കമ്മീഷന് ഒട്ടും അധികാരമില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പുള്‍പ്പെടെയുള്ള ഏജന്‍സികളെ മറികടന്നാണ് തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ യുവജന കമ്മീഷന്‍ ഇങ്ങനൊയൊരു റിപ്പോര്‍ട്ട് നല്‍കിയത്.

Top