എബോള രോഗബാധിതരില്‍ 70 ശതമാനം പേരും മരിച്ചു

വാഷിംഗ്ടണ്‍: എബോള രോഗം ബാധിച്ചവരില്‍ 70 ശതമാനവും മരിച്ചതായി ലോകാരോഗ്യ സംഘടന. അടുത്ത രണ്ട് മാസത്തിനുള്ളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ ആഴ്ചയിലും പതിനായിരം കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. രോഗം ബാധിച്ചവരില്‍ 50 ശതമാനവും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ഇത് 70 ശതമാനം വരെ വരുമെന്ന് സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ബ്രൂസ് എയ്ല്‍വാര്‍ഡ് പറഞ്ഞു. ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പ് ഓരോ ആഴ്ചയിലും 5,000 മുതല്‍ 10,000 വരെ വൈറസ് ബാധിതര്‍ ഉണ്ടാകും.

ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍ പ്രകാരം ഇതുവരെ 4,447 പേര്‍ മരിച്ചു. പക്ഷേ ഈ കണക്ക് യഥാര്‍ഥമല്ല. പലപ്പോഴും യഥാര്‍ഥ കണക്കുകള്‍ കണ്ടെത്താന്‍ പ്രയാസം നേരിടുകയാണ്. രോഗത്തിന്റെ ഭയാനകത തിരിച്ചറിയാന്‍, രോഗം ബാധിച്ചവരെയെല്ലാം സൂക്ഷ്മമായി കണ്ടെത്തി അവരില്‍ എത്ര പേര്‍ രക്ഷപ്പെട്ടു എന്ന വസ്തുത തിരിച്ചറിഞ്ഞാല്‍ മതിയാകും. രോഗം ബാധിച്ചവരില്‍ 70 ശതമാനവും ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. ഈ രോഗം കൂടുതല്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ രോഗം ബാധിച്ചവരില്‍ 70 ശതമാനത്തെയും മാറ്റിപ്പാര്‍പ്പിക്കേണ്ടത് അനിവാര്യമാണ്.

കാരണം ഭയാനകമാണ് ഈ രോഗത്തിന്റെ അവസ്ഥ. ആരെയും ഈ രോഗം വെറുതെ വിടുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം യു എന്‍ ആരോഗ്യ പ്രവര്‍ത്തകന്‍ എബോള ബാധയെ തുടര്‍ന്ന് ജര്‍മനിയില്‍ മരിച്ചിരുന്നു. ഈ മാസം ആറിനാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നത്.

Top