എണ്ണ ഉത്പാദനം കുറയ്ക്കില്ല: ഒപെക്

വിയന്ന: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ആറ് ഡോളര്‍ കുറഞ്ഞ് 71.25 ഡോളറിലേക്ക് താഴ്ന്നു. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് എണ്ണ ഉത്പാദനം കുറയ്‌ക്കേണ്ടെന്ന് തീരുമാനിച്ചതാണ് വില പെട്ടെന്ന് താഴാന്‍ വഴിയൊരുക്കിയത്.

വില പിടിച്ചുനിര്‍ത്താന്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും സൗദി അറേബ്യ ഉത്പാദനം കുറയ്ക്കാനുള്ള നിര്‍ദേശത്തെ എതിര്‍ത്തു. ഒടുവില്‍ സൗദിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിലവില സ്ഥിതി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

2010 ആഗസ്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ക്രൂഡ് ഇപ്പോള്‍. കഴിഞ്ഞ ആറ് മാസത്തിനിടെ വില 30 ശതമാനമാണ് താഴേക്ക് പോയത്. ഉത്പാദനം വെട്ടിക്കുറയ്ക്കാത്ത പക്ഷം വില ബാരലിന് 60 ഡോളറിലേക്ക് താഴ്‌ന്നേക്കാമെന്നാണ് ഫണ്ട് മാനേജര്‍മാര്‍ പറയുന്നത്.

ബെന്റ് ക്രൂഡിന്റെ വില കുറയുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്ന് ഇന്ത്യയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 58-62 നിലവാരത്തില്‍ തുടരുകയുമാണെങ്കില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും വന്‍ തോതില്‍ കുറയും. ബെന്റ് ക്രൂഡിന്റെ വില 60 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ പെട്രോളിന്റെ വില 60 രൂപ വരെയായി കുറയാം.

Top