ഋഷിരാജ് സിങ്ങിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബഹുമാനിക്കാതിരുന്ന എഡിജിപി ഋഷിരാജ് സിങ്ങിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മന്ത്രി വന്നപ്പോള്‍ എഴുന്നേല്‍ക്കാത്തതും അതിന് ഋഷിരാജ് സിങ് നല്‍കിയ ന്യായീകരണവും ശരിയായില്ലെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. അതിനാല്‍ സസ്‌പെന്‍ഷന്‍ വേണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ മൗനം പാലിച്ചു.

അന്‍വര്‍ സാദത്ത് എംഎല്‍എയാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്. ആഭ്യന്തരമന്ത്രി സ്ഥാനത്തിനെ അപമാനിക്കുന്നതിനു തുല്യമായ നടപടിയാണിത്. ഇത്തരമൊരു കീഴ്‌വഴക്കം തെറ്റായ സന്ദേശം നല്‍കുമെന്നും എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.

മന്ത്രി വന്നപ്പോള്‍ ഋഷിരാജ് സിങ് എഴുന്നേല്‍ക്കാത്തത് മനഃപൂര്‍വമെങ്കില്‍ തെറ്റാണെന്ന് ഡിജിപി ഇന്നലെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ, വിഐപികള്‍ വരുമ്പോള്‍ വേദിയിലുള്ളവര്‍ എഴുന്നേല്‍ക്കണമെന്നു പ്രോട്ടോക്കോളില്‍ ഒരിടത്തും പറയുന്നില്ലെന്നും വിവാദം അനാവശ്യമാണെന്നുമായിരുന്നു ഋഷിരാജ് സിങ്ങിന്റെ അഭിപ്രായം.

ഋഷിരാജ് സിങ്ങിന്റെ ഈ അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ കൂടുതല്‍ വിവാദം വിളിച്ചുവരുത്തിയിരിക്കുന്നത്.

Top