ചത്ത പശുവിന്റെ തോലുരിച്ചുവെന്നാരോപിച്ച് യുപിയില്‍ യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു

ആഗ്ര: ഉത്തര്‍പ്രദേശില്‍ വീണ്ടും പശുവിന്റെ പേരില്‍ ആക്രമണം. ചത്ത പശുവിന്റെ തോലുരിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം നാലു യുവാക്കളെ മര്‍ദിച്ചവശരാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ദാദ്രി സംഭവം രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മെനഞ്ഞതാണെന്നു പ്രധാനമന്ത്രി പ്രസ്താവന നടത്തിയതിനു ദിവസങ്ങള്‍ക്കുള്ളിലാണു വീണ്ടും പശുവിന്റെ പേരില്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

വെള്ളിയാഴ്ച ആഗ്രയില്‍ നിന്നു 100 കിലോമീറ്റര്‍ അകലെ മെയിന്‍പുരിയിലാണു സംഭവം. പശുവിന്റെ തോലെടുത്തെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാക്കളെ ഓടിച്ചുപിടിച്ചു മര്‍ദിക്കുകയായിരുന്നു. തോലുരിച്ചവരെ നാട്ടുകൂട്ടം ചേര്‍ന്നു ശിക്ഷിക്കണമെന്നു ഗ്രാമീണര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് വഴങ്ങാതിരുന്നതാണു സംഘര്‍ഷത്തിനു കാരണമായത്.

പോലീസിന്റെ നേര്‍ക്കും ആക്രമണം ഉണ്ടായി. രണ്ടു പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ആള്‍ക്കൂട്ടം കടകള്‍ക്കു തീയിട്ടു. ചില വീടുകള്‍ തല്ലിത്തകര്‍ത്തു. സംഭവത്തില്‍ ഏഴു പോലീസുകാര്‍ക്കുള്‍പ്പെടെ എട്ടു പേര്‍ക്കു പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്നു പോലീസ് ടിയര്‍ഗാസ് ഉപയോഗിച്ചു.

Top