ഒമാനിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ജൂലൈ 1 മുതൽ ഉച്ചവിശ്രമ നിയമം നടപ്പിലാക്കാനൊരുങ്ങുന്നു. ഉച്ചയ്‍ക്ക് 12 മണി മുതല്‍ വൈകുന്നേരം 4 വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കുള്ളത്. ഓഗസ്റ്റ് 31 വരെ നിയന്ത്രണം നിലവിലുണ്ടാവും. ചൂട് മൂലം തൊഴിലാളികൾ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഈ നിയമം നിലവിൽ കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 98 ശതമാനവും നിയമം പാലിക്കപ്പെട്ടുവെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും മറ്റ് ജോലി സ്ഥലങ്ങളിലും അധികൃതര്‍ ഇത് സംബന്ധിച്ചുള്ള ബോധവത്കരണം നേരത്തെ തന്നെ തുടങ്ങിയിരുന്നു. 2013 മുതലാണ് ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം നടപ്പാക്കിത്തുടങ്ങിയത്. മറ്റ് പല ഗള്‍ഫ് രാജ്യങ്ങളിലും നേരത്തെ തന്നെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.