ഈജിപ്തില്‍ പക്ഷിപനി ബാധിച്ച് സ്ത്രീ മരിച്ചു ; ഹോളണ്ടിലും പക്ഷിപ്പനി

അസ്യൂട്ട്: പക്ഷിപനി ബാധിച്ചതിനെ തുടര്‍ന്ന് ഈജിപ്തില്‍ സ്ത്രീ മരിച്ചു. പക്ഷിപനിയെ തുടര്‍ന്ന് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്. എച്ച്5എന്‍1 എന്ന വൈറസാണ് പക്ഷിപനിക്ക് കാരണമാകുന്നത്. 2014-ല്‍ ഏഴു പേര്‍ക്കാണ് ഈജിപ്ത്തില്‍ പക്ഷിപനി ബാധിച്ചത്. രോഗം ബാധിച്ചതില്‍ കൂടുതല്‍ പേരും സ്ത്രീകളും കുട്ടികളുമാണ്.

വീടുകളില്‍ വളര്‍ത്തുന്ന പക്ഷികളുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്നതിനാലാണ് രോഗം കൂടുതലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും റിപ്പോര്‍ട്ട് ചെയ്യുന്നത്. 2006 മുതല്‍ പക്ഷിപനി ബാധിച്ച് ഈജിപ്തില്‍ 64 പേരാണ് മരിച്ചത്. ഹോളണ്ടിലെ പക്ഷിവളര്‍ത്തല്‍ കേന്ദ്രത്തില്‍ മാരകമായി പകരാന്‍ സാധ്യതയുള്ള പക്ഷിപ്പനി കണെ്ടത്തി. തുടര്‍ന്നു സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ നടപടി തുടങ്ങി. രോഗംബാധിച്ച പക്ഷികളെ കൊല്ലുന്നതിനും വളര്‍ത്തുകേന്ദ്രങ്ങള്‍ ശുദ്ധീകരിക്കാനും തീരുമാനിച്ചു.

എച്ച് 5 എന്‍ 8 ഇനത്തില്‍പ്പെട്ട രോഗം മനുഷ്യരെ ബാധിക്കാന്‍ സാധ്യതയുണെ്ടന്ന് ഹോളണ്ട് സര്‍ക്കാര്‍ അറിയിച്ചു. രോഗം കണെ്ടത്തിയ ഹെക്കന്‍ഡ്രോപ്പ് ഗ്രാമത്തിലെ 1,50,000 കോഴികളെ കൊല്ലുന്നതിന് നടപടികള്‍ ആരംഭിച്ചു. പക്ഷികളെയും മുട്ടകളും കയറ്റുമതി ചെയ്യുന്നതിനു മൂന്നു ദിവസത്തെ ദേശീയ വിലക്കും രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹെക്കന്‍ഡ്രോപ്പിലെ ഫാമില്‍നിന്ന് പക്ഷികളേക്കാളുമധികം മുട്ടകളാണ് കയറ്റുമതി ചെയ്യുന്നത്. ഇതിലധികവും രാജ്യത്തുതന്നെയാണ് വിറ്റഴിച്ചതെങ്കിലും ജര്‍മനിയിലേക്കും കയറ്റി അയച്ചതായി പറയപ്പെടുന്നു.

Top