ഇഷാന്ത് ശര്‍മയ്ക്കും ദിനേശ് ചണ്ഡിമലിനും ഓരോ ടെസ്റ്റില്‍ നിന്ന് വിലക്ക്

കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മയ്ക്കും ശ്രീലങ്കന്‍ താരം ദിനേശ് ചണ്ഡിമലിനും ഓരോ ടെസ്റ്റില്‍ നിന്ന് വിലക്ക്. ഇതോടെ ഇഷാന്തിന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം നഷ്ടമാകും.

ശ്രീലങ്കന്‍ താരങ്ങളായ ധമ്മിക പ്രസാദിനും ലാഹിരു തിരുമന്നെയ്ക്കും മാച്ച് ഫീസിന്റെ 50 ശതമാനം പിഴയുമിട്ടിട്ടുണ്ട്.

ഇന്നലെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ ഇഷാന്തിനെതിരെ തുടര്‍ച്ചയായി ബൗണ്‍സര്‍ എറിഞ്ഞ് ധമ്മിക പ്രസാദ് പ്രകോപിപ്പിച്ചതാണ് പ്രശ്‌നത്തിന് തുടക്കം. തലയ്‌ക്കെറിയാന്‍ ആംഗ്യം കാണിച്ച് ഇഷാന്തും പ്രതികരിച്ചതോടെ സംഭവം വാക്കേറ്റത്തിലെത്തി. ഇതിനിടെ പ്രശ്‌നത്തിലിടപെട്ട ദിനേശ് ചണ്ഡിമല്‍ ഇഷാന്തിനടുത്തെത്തി ജഴ്‌സില്‍ തട്ടി പോവുകയും ചെയ്തു.

പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ അച്ചടക്ക ലംഘനത്തിന് ഇഷാന്തിന് മാച്ച് ഫീസിന്റെ 65 ശതമാനവും തിരുമന്നെയ്ക്ക് 20 ശതമാനവും പിഴ ലഭിച്ചിരുന്നു.

Top